പ്രതീകാത്മക ചിത്രം
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹ സന്നിധിയിലേക്ക് വിശ്വാസീപ്രവാഹം. ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ പങ്കെടുക്കുന്നതിനായി കേരളത്തിനകത്തും പുറത്തുംനിന്ന് ആയിരക്കണക്കിനു തീര്‍ഥാടകരാണ് ഭാരതസഭയുടെ പുണ്യഭൂമിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
തീര്‍ഥാടന ദേവാലയത്തിൽ വിശുദ്ധയുടെ കബറിടത്തിങ്കലെത്തി പ്രാര്‍ഥിച്ച് വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്നാണ് വിശ്വാസികളുടെ മടക്കം. സഹനപുഷ്പം നേര്ച്ചയിലും വിശ്വാസികള്‍ പങ്കുചേരുന്നു. എല്ലാ ദിവസവും വൈകുന്നേരം ഭരണങ്ങാനത്തെ ഭക്തിസാന്ദ്രമാക്കുന്ന ജപമാല മെഴുകുതിരി പ്രദക്ഷിണത്തിലും നൂറുകണക്കിനു വിശ്വാസികളാണ് പങ്കെടുക്കുന്നത്.
തിരുനാള്‍ ദിവസങ്ങളില്‍ 24 മണിക്കൂറും കബറിട ദേവാലയം പ്രാര്‍ഥനയ്ക്കായി തുറന്നിട്ടിരിക്കുകയാണ്. രാത്രികാലങ്ങളില്‍ കുടുംബസമേതമെത്തുന്ന വിശ്വാസികള്‍ തീര്‍ഥാടന ദേവാലയത്തില്‍ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിനരികെ മണിക്കൂറുകളോളം പ്രാര്ഥനാനിരതരാകാറുണ്ട്.
അല്‍ഫോന്‍സാമ്മ ജീവിച്ചു മരിച്ച ക്ലാരമഠത്തിലും സന്ദര്ശകത്തിരക്കുണ്ട്. തീര്‍ഥാടകര്‍ക്കായി വോളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. തീര്‍ഥാടന കേന്ദ്രത്തിനു സമീപം സ്ഥാപിച്ചിരിക്കുന്ന അല്‍ഫോന്‍സാമ്മയുടെ കട്ടൗട്ടിനൊപ്പംനിന്ന് തീര്‍ഥാടകര്‍ക്കു ഫോട്ടോയെടുക്കുന്നതും സൗകര്യമുണ്ട്.
പ്രധാന തിരുനാള്‍ ദിനങ്ങളായ 27, 28 തീയതികളില്‍ ഉണ്ടാകുന്ന ഭക്തജനത്തിരക്ക് കണക്കിലെടുത്ത് വിപുലമായ ക്രമീകരണങ്ങളാണ് എര്‍പ്പെടുത്തുന്നത്. 27നു വൈകുന്നേരം അല്‍ഫോന്‍സാമ്മ ജീവിച്ചു മരിച്ച ക്ലാരമഠത്തിലേക്കാണ് ജപമാല പ്രദക്ഷിണം. 28നു രാവിലെ നേര്ച്ചവെഞ്ചരിപ്പിനെ തുടര്‍ന്ന് കബറിടം സന്ദര്‍ശിക്കുന്ന എല്ലാ തീര്‍ഥാടകര്‍ക്കും നേര്‍ച്ചയപ്പം നല്‍കും.
Tags : Nattuvishesham DistrictNews DeepikaNews Alphonsa.