വില്യം ജോർജി
ചിങ്ങവനം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ പത്തനംതിട്ട സ്വദേശി പിടിയിൽ. പത്തനംതിട്ട കോഴഞ്ചേരി പെനിയേൽ വീട്ടിൽ വില്യം ജോർജി(53)നെയാണ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മേട്ടുപ്പാളയത്ത് ഒളിവിൽ കഴിഞ്ഞിരുന്ന കേന്ദ്രത്തിൽനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് വിദേശ രാജ്യങ്ങളിൽ ജോലി ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. ചിങ്ങവനത്തെ ഒരു പാസ്റ്ററിൽനിന്ന് മാത്രം ആറുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ പ്രതി മേട്ടുപ്പാളയത്തുള്ളതായി പോലീസിന് വിവരം ലഭിക്കുകയും തുടർന്ന് ചിങ്ങവനം പോലീസ് സംഘം എത്തി ഇയാളെ പിടികൂടുകയുമായിരുന്നു.
ചിങ്ങവനം എസ്എച്ച്ഒ എസ്.പ്രദീപ്, എസ്ഐ എം. കൃഷ്ണകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സുമേഷ് കെ.സുധാകരൻ, സാൽവിൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വിവിധ ജില്ലകളിൽ സമാനമായ രീതിയിലുള്ള തട്ടിപ്പ് കേസുകൾ വില്യം ജോർജിനെതിരേ നിലവിലുണ്ടെന്നാണ് പോലീസ് പറയുന്നത്. തട്ടിപ്പിനായി പല പേരുകളിൽ 14ലധികം സിം കാർഡുകൾ ഇയാൾ ഉപയോഗിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. ഇയാളുടെ ചതിയിൽപ്പെട്ട ചിലർ വിദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് വിവരം പുറത്തുവരുമ്പോൾ കൂടുതൽ പേർ പരാതിയുമായി എത്തുമെന്നാണ് പോലീസ് കരുതുന്നത് .