ആർ.ജി.ആദിത്യൻ
നെടുമങ്ങാട് : ടെക് ലോകത്തിനു വിസ്മയമായി 16കാരനായ മീനാങ്കൽ സ്വദേശിയായ ആർ.ജി.ആദിത്യൻ. അന്താരാഷ്ട്ര നിലവാരമുള്ള ഹൈ റേഞ്ച് എന്ന മൊബൈൽ ആപ്ലിക്കേഷൻ ആണ് ആദിത്യൻ സ്വന്തമായി കോഡിംഗ് ചെയ്ത് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഗൂഗിൾ പ്ലേ സ്റ്റോറിൽ റിലീസ് ചെയ്ത ഈ ആപ്പ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ടെക് കമ്മ്യൂണിറ്റികൾക്കിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
പ്രീമിയം ആപ്പുകളോട് കിടപിടിക്കുന്ന ആപ് ആണ് ആദിത്യൻ ഒരുക്കിയിരിക്കുന്നത്. പൂർണമായും ഓഫ്ലൈനായി പ്രവർത്തിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു സ്മാർട്ട്ഫോണിലെ വിവിധ ഇൻ-ബിൽറ്റ് സെൻസറുകളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് എട്ടിലധികം അത്യാധുനിക ടൂളുകളാണ് ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റൽ കോമ്പസ് തടസങ്ങളില്ലാത്ത കൃത്യമായ നാവിഗേഷൻ സംവിധാനം. ജിപിഎസ് ട്രയൽ റെക്കോർഡർ, മെറ്റൽ ഡിറ്റക്ടർ, ഭൂകമ്പ ഡിറ്റക്ടർ എന്നിവ കൂടാതെ സൗണ്ട് മീറ്റർ, ബബിൾ ലെവൽ ഇൻഡിക്കേറ്റർ, വാനനിരീക്ഷണത്തിനായുള്ള മൂൺ ഫേസ് ടൂൾ, സ്മാർട്ട് ഫ്ലാഷ്ലൈറ്റ് എന്നിവയും ഇതിലുണ്ട്.
സാധാരണ ഇത്തരം ടൂളുകൾ അടങ്ങിയ ആപ്പുകൾ ലളിതമായ ഡിസൈനിലാണ് വരാറുള്ളത്. എന്നാൽ പൂർണമായും ബ്ലാക്ക് ആൻഡ് നിയോൺ കളർ കോമ്പിനേഷനിലുള്ള ഒരു ഫ്യൂച്ചറിസ്റ്റിക് റഡാർ യുഐ ആണ് ആദിത്യൻ ഇതിനായി ഡിസൈൻ ചെയ്തിരിക്കുന്നത്. അതീവ സുഗമമായ പെർഫോമൻസും ഫോണിൻ്റെ ബാറ്ററി ഒട്ടും ചോർത്താത്ത സാങ്കേതികവിദ്യയും ഈ ആപ്പിനെ വേറിട്ടു നിർത്തുന്നു. ഗെയിം നിർമാണത്തിന് പിന്നിലെ സാങ്കേതികവിദ്യ സ്വന്തമായി പഠിച്ചെടുത്താണ് ആദിത്യൻ ഈ നേട്ടം കൈവരിച്ചത്.
പ്ലേ സ്റ്റോറിൽ ആൻഡ്രോയിഡ് 7.0-ന് മുകളിലുള്ള എല്ലാ ഫോണുകളിലും ഈ ആപ്പ് ലഭ്യമാണ്. തുടക്കത്തിൽ തന്നെ മികച്ച റിവ്യൂകളോടെ മുന്നേറുന്ന ഈ ആപ്പ് വരും ദിവസങ്ങളിൽ വലിയൊരു തരംഗമാകുമെന്നാണ് വിലയിരുത്തൽ. കേരളത്തിന്റെ ഐടി മേഖലയ്ക്ക് പുത്തൻ പ്രതീക്ഷ നൽകുന്നു ആദിത്യൻ. മീനാങ്കൽ റോഡരികത്തു വീട്ടിൽ രതീഷിന്റേയും ഗീതുവിന്റേയും മകനാണ് ആദിത്യൻ.
ബാലസൂര്യൻ സഹോദരനാണ്.ആദിത്യന്റെ അഭിരുചി പ്രോത്സാഹിപ്പി ക്കാൻ മുത്തച്ഛനും മുത്തച്ഛിയും ഒപ്പമുണ്ട്.