കെ.കെ. സുഭാഷ്, പാർവതി
ഇരിട്ടി: യാത്രക്കാരനെ കല്ലും സിമന്റ് കട്ടയും ഉപയോഗിച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ലഹരി സംഘത്തിലെ ഭർത്താവും ഭാര്യയും ഉൾപ്പെടെയുള്ള പ്രതികളെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. കീഴൂർ പുന്നാട് സ്വദേശിയായ കെ.കെ. സുഭാഷ് (പോത്ത് സുഭാഷ് -47), ഭാര്യ പാർവതി (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ ഇരിട്ടി പഴയ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിന് മുകളിലായി വിശ്രമിക്കുകയായിരുന്ന കോളാരി സ്വദേശി നാസർ (48)നെ പ്രതികൾ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നാസറിന്റെ വലതുകാലിലെ എല്ല് പൊട്ടുകയും ശരീരഭാഗങ്ങളിൽ ഗുരുതര പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ നാസറിനെ നാട്ടുകാർ ഉടൻ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നാസർ വിശ്രമിച്ചിരുന്ന സ്ഥലത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായത്. പൊതുസ്ഥലത്ത് ഇരിക്കാൻ ആരുടെയും അനുവാദം ആവശ്യമില്ലെന്ന് നാസർ പറഞ്ഞതിനെത്തുടർന്ന് പ്രകോപിതനായ ഒന്നാം പ്രതി ആദ്യം മർദിക്കുകയായിരുന്നു. തുടർന്ന് രണ്ടാം പ്രതിയായ പാർവതി കല്ലെടുത്ത് നാസറിന്റെ തലയ്ക്കും കൈയ്ക്കും തുടയ്ക്കും ആവർത്തിച്ച് ആക്രമിച്ചതായി പോലീസ് പറയുന്നു.
ലഹരിക്കടത്തും അക്രമവും; കാപ്പ ചുമത്താൻ നടപടി
അറസ്റ്റിലായ ഒന്നാം പ്രതിക്കെതിരേ ഇരിട്ടി, മുഴക്കുന്ന്, ആറളം പോലീസ് സ്റ്റേഷൻ പരിധികളിലും ഇരിട്ടി, മട്ടന്നൂർ എക്സൈസ് റേഞ്ചുകളിലുമായി 16 കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
വധശ്രമം, കഞ്ചാവ് കടത്ത്, നാടൻ ചാരായ നിർമാണം, സ്ഫോടക വസ്തുക്കളുടെ നിർമാണവും അനധികൃത കൈവശംവയ്ക്കലും മാരകായുധങ്ങളുമായി ലഹളയുണ്ടാക്കൽ, വീടുകയറി ആക്രമണം തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.
രണ്ടാം പ്രതിയായ പാർവതിക്കെതിരെയും 2013 മുതൽ കഞ്ചാവ് കടത്തുകയും സൂക്ഷിക്കുകയും ചെയ്ത കേസുകൾ ഉൾപ്പെടെ നിരവധി പോലീസ്, എക്സൈസ് കേസുകൾ നിലവിലുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
സഥിരം കുറ്റവാളിയായ ഒന്നാം പ്രതിക്കെതിരെ കാപ്പാ നിയമം ചുമത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇരിട്ടി സിഐ വി. സിജിത്ത് അറിയിച്ചു.
Tags : remanded NattuVishasham DistrictNews