കാസര്‍ഗോഡ്: ദേശീയപാത നിര്‍മാണം മൂലം ബേവിഞ്ച പ്രദേശത്തുണ്ടായ രൂക്ഷമായ വെള്ളക്കെട്ടും മണ്ണിടിച്ചില്‍ ഭീഷണിയും പരിഹരിക്കുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ സ്ഥലപരിശോധന നടത്തി. ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയത മൂലം ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ കല്ലട്ര മാഹിന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ റവന്യു ഡിവിഷണല്‍ ഓഫീസറും സംഘവും ബേവിഞ്ചയില്‍ സംയുക്ത പരിശോധന നടത്തിയത്.
സ്റ്റാര്‍ നഗറിലെ കലുങ്ക് നിര്‍മാണവും ഡ്രെയിനേജ് പ്രശ്നവും പ്രദേശത്ത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഈ ഭാഗത്ത് ഏതുസമയത്തും ഇടിഞ്ഞുവീഴാവുന്ന തരത്തിലാണ് മണ്‍തിട്ട നില കൊള്ളുന്നത്. മുന്‍പുണ്ടായിരുന്ന വികെ പാറ റോഡ്, ഇല്ലം റോഡ്, കുണ്ടടുക്കം റോഡ്, കുന്നില്‍ സ്കൂള്‍ റോഡ്, കൊല്ലറ മൂല തുടങ്ങിയ അഞ്ചോളം കലുങ്കുകള്‍ നിര്‍മിക്കാതെ അവിടുത്തെ മുഴുവന്‍ മഴവെള്ളവും നിലവില്‍ പകുതി മാത്രം നിര്‍മാണം പൂര്‍ത്തിയായ പുതിയ വലിയ കലുങ്കിലേക്ക് തിരിച്ചുവിട്ടിരിക്കുകയാണ്.
ഒരു വ്യക്തിയുടെ സ്വകാര്യ ഭൂമിയിലേക്കാണ് ഇതു തുറക്കുന്ന്. കലുങ്കിലൂടെ എത്തുന്ന ശക്തമായ വെള്ളമൊഴുക്ക് താങ്ങാന്‍ നിലവിലെ ഓടയ്ക്ക് സാധിക്കില്ല. അതിനാല്‍ ഇവിടെ മൂന്നുമീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റ് ഓട നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ബേവിഞ്ച പാലത്തിന് അടിയില്‍ ബീമുകള്‍ ഉറപ്പിക്കാന്‍ കൊണ്ടുവന്നതും അല്ലാത്തതുമായ വലിയ മണ്ണു കൂമ്പാരമാണുള്ളത്. കുന്നിന്‍ചെരിവില്‍ നിന്ന് വരുന്ന മഴവെള്ളം കൃത്യമായ ഡ്രെയിനേജ് ഇല്ലാത്തതിനാല്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കെട്ടിക്കിടക്കുകയും തുടര്‍ന്ന് പാലത്തിന്റെ തൂണുകള്‍ക്കിടയിലൂടെ ഒലിച്ചിറങ്ങി ഉഗ്രാണി കോളനി-മുണ്ടാംകുളം റോഡിലേക്ക് പതിക്കുകയും ചെയ്യുന്നു. ശക്തമായ വെള്ള മൊഴുക്കില് പാലത്തിനടിയിലെ മണ്ണും ചെളിയും ഒലിച്ച് പുഴ പോലെ ഉഗ്രാണി കോളനിയിലെ വീടുകളിലേക്ക് കയറുകയാണ്.
പ്രദേശത്തെ വലിയ ഓടകള്‍ തമ്മില്‍ കണക്റ്റ് ചെയ്ത് പണി പൂര്‍ത്തിയാക്കണമെന്നും പാലത്തിനടിയിലെ മണ്ണ് അടിയന്തരമായി നീക്കാന്‍ എന്‍എച്ച്എഐക്ക് നിര്‍ദ്ദേശം നല്‍കണമെന്നും സംഘം ആവശ്യപ്പെട്ടു. വെള്ളപ്പൊക്കത്തിന്റെ കാരണം പഠിക്കാന്‍ ഇറിഗേഷന്‍ എന്‍ജിനിയര്‍മാരില്‍ നിന്നും റിപ്പോര്‍ട്ട് തേടാന്‍ തീരുമാനിച്ചു.
ശക്തമായ മഴയുള്ള സമയത്ത് ദേശീയപാതയില്‍ നിന്നുള്ള അിശകതമായ വെള്ളമാണ് മുണ്ടാംകുളം ടാര്‍ റോഡിലേക്ക് ഒഴുകിയെത്തുന്നത്. ഈ ഭാഗത്ത് ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതാണ് പ്രധാന കാരണം. നിലവിലുള്ള സര്‍വീസ് റോഡിലൂടെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് പുതിയ ഡ്രെയിനേജ് നിര്‍മിച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരമാകും. ഇതു സംബന്ധിച്ച് പഠനം നടത്തി അടിയന്തര നടപടി സ്വീകരിക്കാന്‍ എന്‍എച്ച്എഐ എന്‍ജിനിയര്‍മാരോട് ആവശ്യപ്പെട്ടു.
ദേശീയപാതയ്ക്ക് വേണ്ടി മണ്ണെടുത്തത് കാരണം ബേവിഞ്ച സ്കൂളിലേക്ക് പ്രവേശിക്കുന്ന റോഡ് ഇപ്പോള്‍ അഞ്ചു മീറ്റര്‍ ഉയരത്തിലും 30 മീറ്റര്‍ നീളത്തിലും അപകടകരമായ മണ്‍തിട്ടയായി മാറിയിരിക്കുകയാണ്. കൈവരികളോ സംരക്ഷണ ഭിത്തിയോ ഇല്ലാത്തത് സ്കൂള്‍ കുട്ടികളുടെ ജീവന് വലിയ ഭീഷണിയാണ്. ഇവിടെ അടിയന്തരമായി സംരക്ഷണ ഭിത്തിയും കൈവരിയും നിര്‍മിക്കാന്‍ എന്‍എച്ച്എഐയോട് ആവശ്യപ്പെട്ടു. സ്കൂളിന് മുന്നില്‍ നടന്ന വലിയ തോതിലുള്ള അനധികൃത മണ്ണെടുപ്പിനെക്കുറിച്ച് ജില്ലാ ജിയോളജിസ്റ്റിനെക്കൊണ്ട് അന്വേഷിപ്പിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും.
ഈസ്റ്റ് ബേവിഞ്ച ജുമാ മസ്ജിദിന് സമീപം ദേശീയ പാതയുടെ ഇരുവശത്തും സര്‍വീസ് റോഡ് വേണമെന്നതും പള്ളിയുടെ മുന്‍വശത്ത് നിലവില്‍ നിർമിച്ചിരിക്കുന്ന അണ്ടര്‍പാസ് നാലുമീറ്റര്‍ ഉയരവും ആറുമീറ്റര്‍ വീതിയുമുള്ള വലിയ അണ്ടര്പാസാക്കി മാറ്റണമെന്ന ആവശ്യവും എന്‍എച്ച്എഐ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തും. ദേശീയപാത നിര്‍മാണം കാരണം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ശാശ്വതവും കുറ്റമറ്റതുമായ പരിഹാരം കാണാന്‍ ആവശ്യമായ തുടര്‍നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് പരിശോധനയ്ക്ക് ശേഷം എംഎല്‍എ ആവശ്യപ്പെട്ടു.
Tags : Nattuvishesham Local News MLA flood