കരിങ്കൽക്വാറിക്കെതിരേ പ്രതിഷേധവുമായി പോലീസ് സ്റ്റേഷനിൽ
വടക്കഞ്ചേരി: പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി തുടരുന്ന കരിങ്കൽ ക്വാറിക്കെതിരേ ശബ്ദിക്കുന്നവരെ കള്ളക്കേസുകളിൽ കുടുക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് സ്ത്രീകള് ഉൾപ്പെടെയുള്ള നാട്ടുകാർ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെത്തി.
പുതുക്കോട് മണപ്പാടത്തെ കരിങ്കൽ ക്വാറിക്കെതിരേയുള്ള സമരക്കാരാണ് ഇന്നലെ രാവിലെ സ്റ്റേഷനിലെത്തിയത്. സംയുക്ത സമരസമിതി പ്രസിഡന്റ് പി. ശങ്കരനാരായണൻ, സെക്രട്ടറി എൻ. ഷൺമുഖൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ സിഐ എം.പി. എബിയുമായി സംസാരിച്ചു.
നീതിക്കായി കോടതിയെ സമീപിക്കുമെന്ന് പിന്നീട് സംയുക്ത സമരസമിതി ഭാരവാഹികൾ പറഞ്ഞു. സമരക്കാരിൽചിലർ ക്വാറിക്കുള്ളിൽ കയറി നാശനഷ്ടങ്ങളുണ്ടാക്കിയെന്ന് കാണിച്ചായിരുന്നു ക്വാറി നടത്തിപ്പുകാർ പോലീസിൽ പരാതി നൽകിയത്. ഉദയൻ, ജയൻ എന്നിവർക്കെതിരേയായിരുന്നു പരാതി.
ഇതേതുടർന്നാണ് പ്രകോപിതരായ സമരക്കാർ ഒന്നടങ്കം സ്റ്റേഷനിൽ എത്തിയത്.
ഇത്തരം വ്യാജ പരാതികൾക്കൊണ്ടൊന്നും ഭയപ്പെടില്ലെന്നും സമരം കൂടുതൽ ശക്തമാക്കുമെന്നും സമരക്കാരായ സ്ത്രീകൾ പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കേണ്ട ക്വാറിയിലെ സിസി ടിവി, പരാതിയിൽ പറയുന്ന സമയംമാത്രം പ്രവർത്തിച്ചിരുന്നില്ലെന്ന ക്വാറി നടത്തിപ്പുക്കാരുടെ വിശദീകരണംതന്നെ പരാതി വ്യാജമാണെന്നതിന്റെ തെളിവാണെന്നു സമരക്കാർ ചൂണ്ടിക്കാട്ടി.
പ്രദേശത്ത് താമസിക്കാൻ കഴിയാത്തവിധം ഉഗ്രസ്ഫോടനങ്ങളും ജലമലിനീകരണവും പൊടിശല്യവുമാണുണ്ടാകുന്നത്. പാറ പൊട്ടിക്കുമ്പോൾ കല്ല് തെറിക്കുന്ന സംഭവങ്ങളുമുണ്ട്.
നാലുദിവസം മുമ്പ് ക്വാറിക്കടുത്തെ പാടത്ത് പണിയെടുത്തിരുന്ന തന്റെ ദേഹത്തോട് ചേർന്ന് വലിയ കല്ല് പാഞ്ഞുപോയതായും ഭാഗ്യത്തിന് പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നെന്നും അനിത എന്ന നാട്ടുകാരി പറഞ്ഞു.
രണ്ടാഴ്ച മുമ്പ് പാറ പൊട്ടിക്കുന്ന സ്ഫോടന ശബ്ദം കേട്ട് കുഴഞ്ഞുവീണ അറളാക്കോട് സ്വദേശിനി ചെല്ലമ്മ (60) ഇപ്പോഴും ചികിത്സയിലാണ്. ഇത്തരം അപായകരമായ സംഭവങ്ങൾ പ്രദേശത്ത് തുടരുന്നുണ്ട്.
ക്വാറി പ്രവർത്തിക്കാൻ പഞ്ചായത്ത് നൽകിയ അനുമതി റദ്ദാക്കിയിരുന്നെങ്കിലും നടത്തിപ്പുകാർ തിരുവനന്തപുരം ട്രൈബ്യൂണലിൽ നിന്നും പഞ്ചായത്ത് നടപടിക്കെതിരേ സ്റ്റേ വാങ്ങിയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് സമരസമിതി പ്രസിഡന്റ് പി. ശങ്കരനാരായണൻ പറഞ്ഞു. ക്വാറിക്കുള്ളിൽ അതിക്രമിച്ചു കടന്നെന്ന പരാതിയിലാണ് ഉദയൻ, ജയൻ എന്നിവർക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് സിഐ എം.പി. എബി പറഞ്ഞു.
അതേസമയം, ക്വാറിക്കെതിരേയുള്ള പഞ്ചായത്ത് അധികൃതർ സ്വീകരിക്കുന്ന നടപടികളിൽ വീഴ്ചയുണ്ടാകുന്നതായി അക്ഷേപമുണ്ട്.
ക്വാറിക്കെതിരേ പഞ്ചായത്ത് ഭരണസമിതി ഐക്യകണ്ഠേന പ്രമേയം പാസാക്കിയാൽ ക്വാറി നടത്തിപ്പിന് തടയിടാനാകുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews police station