കേച്ചേരി: പറമ്പിൽ പോത്തിനെ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഒരു കുടുംബ ത്തിലെ മൂന്നുപേരെ ആക്രമിച്ച സംഭവത്തിൽ ദമ്പതികൾക്കെതിരെ കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എരനെല്ലൂർ സ്വദേശികളായ അബ്ബാസിനും ഭാര്യക്കും എതിരെയാണ് വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തത്.
ഏപ്രിൽ 20 ന് വൈകീട്ട് അഞ്ചോടെ കേച്ചേരി - തലക്കോട്ടുകര റോഡിലെ പറമ്പിലാണു സംഭവം നടന്നത്. പരാതിക്കാരനായ അബ്ദുൾ റഷീദിന്റെ ഉമ്മയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ പോത്തിനെ കെട്ടുന്നത് റഷീദ് വിലക്കിയിരുന്നു.
ഇതിലുള്ള വിരോധംമൂലം പ്രതികൾ പറമ്പിലേക്ക് അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു.
ഒന്നാംപ്രതിയായ അബ്ബാസ്, അബ്ദുൾ റഷീദിനെ ചവിട്ടി വീഴ്ത്തുകയും കൈവശമുണ്ടായിരുന്ന കല്ലുകൊണ്ട് നെഞ്ചിലും തലയുടെ പിൻഭാഗത്തും ഇടിക്കുകയും പുറത്ത് കടിക്കുകയും ചെയ്തു.
അച്ഛനെ ഉപദ്രവിക്കുന്നത് തടയാൻ എത്തിയ മകൻ മുഹമ്മദ് റയാനെ (10) രണ്ടാം പ്രതി മുഖത്തടി ക്കുകയും കഴുത്തിന് പിടിച്ചു തള്ളുകയും ചെയ്തു. ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ച റഷീദിന്റെ ഉമ്മ ഷരീഫയേയും (65) പ്രതികൾ കഴുത്തിനുപിടിച്ച് തള്ളിയിട്ടതായും പരാതിയിൽ പറയുന്നു.
ആക്രമണത്തിൽ പരിക്കേറ്റ അബ്ദുൾ റഷീദ് കുന്നംകുളം പോ ലീസ് സ്റ്റേഷനിൽ മൊഴി നൽകി. ഇതേത്തുടർന്നാണു പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.