പത്തനംതിട്ട: ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഏപ്രിൽ ഒന്പതിനു നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇറങ്ങി. ഇന്നലെ മുതൽ പത്രിക സമർപ്പിക്കാനാകുമായിരുന്നെങ്കിലും ആദ്യംദിനം ആരും എത്തിയില്ല.
അഞ്ച് നിയമസഭാ നിയോജക മണ്ഡലങ്ങളിലും വരണാധികാരികൾക്കോ ഉപവരണാധികാരികൾക്കോ മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ പത്രിക സ്വീകരിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 23. സൂക്ഷ്മ പരിശോധന 24 ന് നടക്കും. 26വരെ പിൻവലിക്കാം. മേയ് നാലിനാണ് വോട്ടെണ്ണൽ.
ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതെന്നതിനാൽ പ്രമുഖ രാഷ്ട്രീയകക്ഷികളുടെ സ്ഥാനാർഥി പ്രഖ്യാപനങ്ങൾ വരുന്നതേയുള്ളൂ. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും എൽഡിഎഫ് സ്ഥാനാർഥികളെ സംബന്ധിച്ചു തീരുമാനമായിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർഥികളെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എൻഡിഎയുടെ ആദ്യപട്ടികയിലും പത്തനംതിട്ട ജില്ലയിലെ സ്ഥാനാർഥികളെ ഉൾപ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക ക്രമീകരണങ്ങളും ആയി വരുന്നതേയുള്ളൂ.
മാതൃകാ പെരുമാറ്റച്ചട്ടലംഘനം പരിശോധിക്കുന്ന സ്ക്വാഡുകളുടെ രൂപീകരണം അടക്കം അടിയന്തരമായി നിയമിക്കേണ്ടതുണ്ട്. ഇതുൾപ്പെടെ വിവിധ കമ്മിറ്റികളുടെ രൂപീകരണം ആയിട്ടുണ്ട്. ചെലവ് പരിശോധനകൾക്കടക്കം സീനിയർ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിക്കും.
പട്ടികയിൽ 9,77,921 വോട്ടർമാർ
നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം 9,77,921.സ്ത്രീകള്‍ 5,09,792, പുരുഷന്മാര് 4,68,124, ട്രാന്‍സ്ജെന്‍ഡര്‍ അഞ്ച് എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ എണ്ണം.
ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് ആറന്മുള മണ്ഡലത്തിൽ, 2,14,575 പേര്. കുറവ് റാന്നി, 1,75,565. അടൂര്‍, 2,00,864, തിരുവല്ല 1,97,960, കോന്നി 1,88,957 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ കണക്ക്. പ്രവാസി വോട്ടര്‍മാരുടെ എണ്ണം ജില്ലയില്‍ ആകെ 3,917. ആറന്മുള 1,013, തിരുവല്ല 962, അടൂര്‍ 821, കോന്നി 557, റാന്നി 564. വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന് ഇപ്പോഴും അവസരമുണ്ട്. സമഗ്ര വോട്ടർപരിഷ്കരണ നടപടികൾക്കുശേഷമുള്ള വോട്ടർപട്ടികയാണ് നിലവിലുള്ളത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലേതിനേക്കാൾ വോട്ടർമാരുടെ എണ്ണത്തിൽ ഇതോടെ കുറവുണ്ടായിട്ടുണ്ട്.
ഉദ്യോഗസ്ഥരുടെ വിവരങ്ങൾസമർപ്പിക്കണം
നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോലിക്ക് നിയോഗിക്കേണ്ട ഉദ്യോസ്ഥരുടെ വിവരങ്ങൾ ഇന്നും നാളെയുമായി സമർപ്പിക്കാൻ ഓഫീസ് മേധാവികൾക്ക് ജില്ലാതെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ നിർദേശം നൽകി.
തെരഞ്ഞെടുപ്പ് കമ്മിഷൻ തയാറാക്കിയിട്ടുള്ള order.ceo.kerala.gov.in വെബ് പോർട്ടലിലൂടെയാണ് വിവരശേഖരണവും നിയമനവും നടക്കുന്നത്. ജീവനക്കാരുടെ വിവരം ശേഖരിക്കുന്നതും നിയമന ഉത്തരവുകൾ കൈമാറുന്നതും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ മുഖേനെയാണ്.
കേന്ദ്ര- സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാങ്കുകൾ, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ ഓഫീസ് മേധാവികൾ തങ്ങളുടെ ഓഫീസിലെ സ്ഥാപനങ്ങളിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും വിവരങ്ങൾ ഓർഡർ പോർട്ടലിൽ 18 ന് മുമ്പ് ചേർത്ത് പ്രിന്റ് എടുത്ത് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് കൈമാറണം.
വരണാധികാരികൾ
തിരുവല്ല - സുമിത് കുമാര്‍ താക്കൂർ, തിരുവല്ല സബ് കലക്ടർ- 9447114902
റാന്നി - റോസ്ന ഹൈദ്രോസ്, എല്‍എ ഡെപ്യൂട്ടി കളക്ടര്‍ - 9495444735
ആറന്മുള- കെ.എസ്. അനില്‍കുമാർ, ആ ആര് ഡെപ്യൂട്ടി കളക്ടര്‍ - 8547025685
കോന്നി - ഡി.സി. ദിലീപ് കുമാർ, എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ - 9447773695
അടൂര്‍ - എം. ബിപിന്‍ കുമാർ, റവന്യു ഡിവിഷണല്‍ ഓഫീസര്‍ - 9447799827.