കോഴിക്കോട്: ചെലവൂര്‍ സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘാംഗമായ രണ്ടാം പ്രതി ചെലവൂര്‍ സ്വദേശി കരിക്കിരിയില് വീട്ടില്‍ നിസാറി (39)നെ ചേവായൂര്‍ ഇന്‍സ്പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. ഡിസംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ചെലവൂര്‍ സ്വദേശിയുമായുള്ള സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ മറ്റൊരാൾ നൽകിയ ക്വട്ടേഷന്‍ ഏറ്റെടുത്ത കേസിലെ ഒന്നാം പ്രതിയായ ടിങ്കു എന്ന ഷിജുവും കൂട്ടാളികളും യുവാവിനെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ യുവാവിന്റെ കാലിനും താടി എല്ലിനും പൊട്ടലുണ്ടായിരുന്നു.
പോലീസ് കേസെടുത്തതറിഞ്ഞ് പ്രതികള്‍ മുങ്ങുകയായിരുന്നു. ഒന്നാം പ്രതിയായ ടിങ്കു എന്ന ഷിജു നിലവില്‍ ജുഡീഷല്‍ കസ്റ്റഡിയിലാണുള്ളത്. ഇയാള്‍ കുപ്രസിദ്ധ ഗുണ്ടയും നിരവധി കേസുകളിലെ പ്രതിയുമാണെന്ന് പോലീസ് പറഞ്ഞു.