സന്ദർശകരുടെ പറുദീസയായ ആറ്റില വെള്ളച്ചാട്ടം.
കല്ലടിക്കോട്: മഴക്കാലമായതോടെ കരിമ്പ പഞ്ചായത്തിലെ ആറ്റില വെള്ളച്ചാട്ടം സന്ദർശിക്കാനെത്തുന്നവരുടെ എണ്ണത്തിൽ വർധനവ്. കല്ലടിക്കോടൻ മലയിൽനിന്നും ഉത്ഭവിക്കുന്ന മുണ്ടനാടൻ പുഴയുടെ ആറ്റില ഭാഗത്താണ് മനോഹരമായ ഈ വെള്ളച്ചാട്ടം.
കുത്തനെ ഉയർന്നതും പരന്നതുമായ പാറപ്പുറത്തുകൂടി താഴേയ്ക്കുചാടുന്ന വെള്ളച്ചാട്ടം അതിമനോഹരമാണ്. പശ്ചിമഘട്ട മലനിരകളുടെ പശ്ചാത്തലത്തിൽ ഇടതൂർന്ന വനാന്തരങ്ങളിലൂടെ ഒഴുകിയെത്തുന്ന വെള്ളച്ചാട്ടം അക്ഷരാർഥത്തിൽ മനോഹരക്കാഴ്ചയാണ് കാണികൾക്കു സമ്മാനിക്കുന്നത്.
ജില്ലാ പഞ്ചായത്തിന്റെ ജലവൈദ്യുതി പദ്ധതി പ്രദേശമായ മീൻവല്ലം വെള്ളച്ചാട്ടത്തിനു സമീപമാണ് ആറ്റില വെളളച്ചാട്ടവും സ്ഥിതി ചെയ്യുന്നത്. വലിപ്പംകൊണ്ടും ഭംഗികൊണ്ടും മീൻവല്ലത്തേക്കാൾ ഏറെ മുന്നിലാണ് ആറ്റില വെള്ളച്ചാട്ടം. ജീപ്പ് എത്തുന്നതുവരെ യാത്രചെയ്ത് അവിടെനിന്നും മൂന്നുകിലോമീറ്റർ വനത്തിലൂടെ ട്രക്കിംഗ് നടത്തിവേണം ഇവിടെയെത്താൻ. സാഹസികയാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് മികച്ചൊരു അനുഭവമായിരിക്കും. ട്രക്കിംഗ് ബുദ്ധിമുട്ടുള്ളവർക്ക് കല്ലടിക്കോട്ടുനിന്നോ മൂന്നേക്കർ സിറ്റിയിൽനിന്നോ ഓഫ്റോഡ് ജീപ്പുകൾ വാടകയ്ക്കെടുത്ത് വെള്ളച്ചാട്ടത്തിനു സമീപംവരെ യാത്ര ചെയ്യാം. ജൂൺ മുതൽ സെപ്റ്റംബർവരെയാണ് ഈ വെള്ളച്ചാട്ടം അതിന്റെ പൂർണഭംഗിയിൽ ആർത്തലച്ച് ഒഴുകുന്നത്.
വനമേഖലയായതിനാലും വഴുക്കലുള്ള പാറക്കെട്ടുകളുള്ളതിനാലും ഇവിടേക്കുള്ള യാത്രയിൽ അതീവശ്രദ്ധ പുലർത്തേണ്ടതുണ്ട്. മഴ കനക്കുന്ന സമയങ്ങളിൽ വനംവകുപ്പ് ഇവിടേക്കുള്ള പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. പാലക്കാട് ടൗണിൽനിന്നും ഏകദേശം 35 കിലോമീറ്ററും മണ്ണാർക്കാട്ടുനിന്ന് 30 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. വനത്തിനുള്ളിലായതിനാൽ സന്ദർശകർക്ക് എത്തിച്ചേരാൻ പ്രയാസമാണ്.
വനംവകുപ്പിന്റെ അനുമതിയില്ലാതെ പോകുന്നതും കുറ്റകരമാണ്. അപകടങ്ങൾനിറഞ്ഞ പ്രദേശമായതിനാൽ സന്ദർശകർക്കു കർശന നിയന്ത്രണവുമുണ്ട്.
നേരത്തെ പാലക്കയം വട്ടപ്പറ പദ്ധതിയോടൊപ്പം ജില്ലാ പഞ്ചായത്ത് ആറ്റില വെള്ളച്ചാട്ടത്തിൽനിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും പഠനങ്ങൾ നടത്തുകയും ചെയ്തിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി സുരക്ഷിതത്വവും വിശ്രമസൗകര്യങ്ങളും ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.