പന്തളം: വാഴക്കുല കയറ്റിവന്ന ലോറി ബൈക്കിന്റെയും നിർത്തിയിട്ടിരുന്ന കാറുകളുടെയും പിന്നിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കൊട്ടാരക്കര മാറനാട് തെക്ക് ചരുവിള പുത്തൻവീട്ടിൽ കുഞ്ഞുമോന്റെയും ലാലിയുടെയും മകനും ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇടമൺ സെന്ററിലെ പാസ്റ്ററുമായ പ്രത്യാശ് കുഞ്ഞുമോനാ (28)ണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം എംസി റോഡിൽ പന്തളം തോന്നല്ലൂർ എസ്എൻഡിപി യോഗം യൂണിയൻ മന്ദിരത്തിന് സമീപമാണ് അപകടം. മാനന്തവാടിയിൽ നിന്ന് ഏത്തവാഴക്കുലയും കയറ്റി കുണ്ടറയിലേക്ക് പോകുകയായിരുന്ന ലോറി പ്രത്യാശ് യാത്രചെയ്തിരുന്ന ബൈക്കിന് പിന്നിലും റോഡിന്റെ ഇടതുഭാഗത്ത് നിർത്തിയിട്ടിരുന്ന കാറുകൾക്ക് പിന്നിലും ഇടിക്കുകയായിരുന്നു. പ്രത്യാശ് തെറിച്ച് റോഡിലേക്ക് വീണു, ഉടൻതന്നെ കല്ലിശേരി കെഎംസി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെങ്ങന്നൂർ മുളക്കുഴ മൗണ്ട് സിയോൺ ചർച്ച് ആസ്ഥാനത്ത് പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രത്യാശ്.
കാറുകളിൽ ഇടിച്ചശേഷം വൈദ്യുതി തൂൺ ഇടിച്ചു പിഴുത ശേഷമാണ് ലോറി മറിഞ്ഞത്. മറിഞ്ഞ ലോറിയിൽ നിന്ന് ഡ്രൈവർ സന്തോഷിനെ നാട്ടുകാർ ചേർന്ന് പുറത്തെടുത്തു. സന്തോഷിന് കാര്യമായ പരിക്കില്ല. നിർത്തിയിട്ടിരുന്ന കാറുകളിൽ യാത്രക്കാരില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ചെങ്ങന്നൂർ മൂലയുഴത്തിൽ രതീഷ്, ജെവി മെറ്റൽസ് ഉടമ തുമ്പമൺ ആമ്പല്ലൂർ സന്തോഷ് കോശി എന്നിവരുടെ കാറുകളാണ് ഇടിയിൽ തകർന്നത്. റോഡിന്റെ മധ്യഭാഗത്തേക്ക് ലോറി മറിഞ്ഞു കിടന്നതോടെ ഗതാഗത തടസവുമുണ്ടായി. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി ക്രെയിനിന്റെ സഹായത്തോടെയാണ് ലോറി റോഡിനരികിലേക്ക് മാറ്റിയത്.
അപകടത്തെ തുടർന്ന് എംസി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു വൈദ്യുതിയും പൂർണമായും നിലച്ചു . പന്തളം പോലീസ് മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കൃപയാണ് മരിച്ച പ്രത്യാശിന്റെ സഹോദരി.