ബോട്ടണി വകുപ്പിലെ അധ്യാപകർ ബൊട്ടാണിക് ഗാർഡനിൽ.
കൊല്ലം: ഔഷധച്ചെടികളിൽ നിന്നും ഉയരുന്ന സുഗന്ധവും അശോകവനത്തിന്റെ പച്ചപ്പും ബൊട്ടാണിക് ഗാർഡന്റെ മാനോഹരിതയും ബട്ടർഫ്ലൈ തോട്ടത്തിലെ ചിത്രശലഭങ്ങളും നിറഞ്ഞ പ്രകൃതിയെ ഫാത്തിമ മാതാ കാന്പസിലൊരുക്കി ബോട്ടണി വകുപ്പ് . ഫാത്തിമ മാതാ കോളജ് കാമ്പസിലെ ശാന്തവും മനോഹരവുമായ ഈ പ്രകൃതിദൃശ്യത്തില---േക്കു നമ്മളെ കൂട്ടികൊണ്ടു പോകുന്നതു ബോട്ടണി വകുപ്പിലെ അധ്യാപകരും വിദ്യാർഥികളുമാണ്. വിവിധതരം ചെടികളും മരങ്ങളും കൊണ്ട് സമൃദ്ധമായ ഒരു അന്തരീക്ഷമാണ് കാന്പസിൽ ഇവർ സൃഷ്ടിച്ചിരിക്കുന്നത്.ഈ സ്ഥലം കാമ്പസിലെ പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തിന് കൂടുതൽ മാറ്റ് കൂട്ടുന്നു.
ബോട്ടണി വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന സസ്യശാസ്ത്ര തോട്ടം വൈവിധ്യമാർന്ന സസ്യങ്ങളുടെയും ഔഷധച്ചെടികളുടെയും ഒരു വലിയ ശേഖരമാണ് സമ്മാനിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനും ഗവേഷണത്തിനുമായി പ്രവർത്തിക്കുന്ന തോട്ടമായി ഇതിനെ മാറ്റിയെടുത്തിരിക്കുന്നു. ബൊട്ടാണിക് ഗാർഡൻ, ബട്ടർഫ്ളൈ ഗാർഡൻ, ഹീലിംഗ് ഗാർഡൻ, വെർട്ടിക്കൽ ഗാർഡൻ, ഓർക്കിഡ് കൺസർവേഷൻ, അശോകവനം, ഹെർബേറിയം തുടങ്ങിയവയിൽ കാന്പസ് നിറയുന്നു.
മെഡിസിൻ പ്ലാന്റ് ബോർഡുമായി ചേർന്നു ബോട്ടണി വകുപ്പ് അശോകവനം ഒരുക്കി അതിശയകരമായ അറിവും കാഴ്ചയുമാണ് കാന്പസിനു പ്രദാനം ചെയ്യുന്നത്. ആയിരത്തോളം അശോകമരത്തിന്റെ ചെറുമരങ്ങളാണ് കാന്പസിനെ അലങ്കരിച്ചിരിക്കുന്നത്. 150 ഓളം തേക്കുകളും 100 മഹാഗണികളും ഏഴോളം ഉറക്കംതൂങ്ങി മരങ്ങളും കാന്പസിൽ സജീവമാക്കിയതിനുപിന്നിൽ മാനേജ്മെന്റ് ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ ബൊട്ടാണിക്കൽ ഗാർഡിലെ മണിമരുതും വാഗമണിൽനിന്നും കൊണ്ടുവന്ന രൂദ്രാക്ഷവും ഗാർഡെനിയ എന്നറിയപ്പെടുന്ന പാൽക്കായവും പവിഴമുല്ലയും കാന്പസിനു ഭംഗിയും പ്രൗഢിയും വർധിപ്പിക്കുകയാണ്.
ബൊട്ടാണിക്കൽ ഗാർഡനിലേക്കു കടന്നു വന്നാൽ നീലകൊടുവേലി, പതിമുഖം, കപ്പ് ആൻഡ് സോസർ,ടോർച്ച് ജിഞ്ചർ, അത്തിമരം, കസ്തൂരിമഞ്ഞൾ,രക്തചന്ദനം, സർവസുഗന്ധി, നാഗപത്തി, കല്ലുവാഴ, ചന്ദനം, ഗുൽഗുലു, മിറക്കിൾ ഫ്രൂട്സ് തുടങ്ങിയവ തോട്ടത്തിന്റെ പകിട്ട് കൂട്ടുന്നു.
ഇംഗ്ലണ്ടിലെ ക്യു ബൊട്ടാണിക് ഗാർഡനുമായി ചേർന്നു വംശനാശം സംഭവിക്കുന്ന ഓർക്കിഡ് ചെടികളെ സംരക്ഷിക്കാൻഒരുക്കിയ പ്രോജക്ട് കോളജിന്റെ പ്രൗഢി വർധിപ്പിച്ചു. പത്തോളം വിവിധയിനത്തിൽപ്പെട്ട ഓർക്കിഡ് ചെടികൾ ഇന്നും നാശമടയാതെ ഈ ഗാർഡനിൽ സുഖമായി ജീവിക്കുന്നു. നാഗാർജുന അയുർവേദ സ്ഥാപനം ഔഷധ സസ്യങ്ങളുടെ സംരക്ഷണത്തിനും ഇവരെ സഹായിച്ചിട്ടുണ്ട്. പനികൂർക്ക, ശതാവലി, വിളാർമരം, ഓരില, കഞ്ചോലം, മെന്തോന്നി, നീലയമരി, അല്പം (തോട്ടിയ സിലികോസാ) തുടങ്ങിയവ തോട്ടത്തെ സന്പന്നമാക്കുന്നു.
കോളജിന്റെ ഇടനാഴികളെ പച്ചപ്പ് നിറയ്ക്കുന്ന സംരംഭം ആരംഭിച്ചതും ബോട്ടണി ഡിപ്പാർട്ട്മെന്റാണ്. കോളജിൽ ബോട്ടണി ഡിപ്പാർട്ട്മെന്റ് സ്ഥിതിചെയ്യുന്ന ഫ്ലോറിൽ പച്ചവിരിച്ച ചെടികൾ ആരെയും ആകർഷിക്കും. ഇതുകൂടാതെ ഹീലിംഗ് ഗാർഡൻ നൽകുന്ന ഒരു ശാന്തതയും സുഖവും വേറെ ലെവലാണ്. ഇടനാഴിയിലൊരുപൂന്തോട്ടമാണ് സമ്മാനിക്കുന്നത്. ഇവിടെയിരുന്നു വായിക്കാനും സംസാരിക്കാനും പഠിക്കാനും സാധിക്കും. ചെടികളെ ഉണക്കി സൂക്ഷിക്കുന്ന ഹെർബേറിയവും വിദ്യാർഥികളെ അറിവിന്റെ ആഴത്തിലേക്കു നയിക്കുന്ന റിസർച്ച് സെന്ററും ബയോമെർക്കാറ്റസ് സ്റ്റുഡന്റ് സ്റ്റാർട്ട് അപ്പും ബോട്ടണിയുടെ പ്രത്യേകതയാണ്.
കോളജിന്റെ മുൻ മാനേജർ ഫാ. ഡോ. അഭിലാഷ് ഗ്രിഗറി, ഇപ്പോഴത്തെ മാനേജർ ഫാ.ജോസഫ് ജോൺ, പ്രിൻസിപ്പൽ പ്രഫ.ഡോ. മനോഹർ, ഡി. മുല്ലശേരി തുടങ്ങിയവർ നൽകുന്ന പിന്തുണ ചെറുതല്ല. ബോട്ടണിവിഭാഗം മേധാവി ഡോ.ബി.സിനിലാൽ, ഡോ. പി. എൻ. ഷൈജു , ഡോ. കെ.പി.ഡിന്റു , ഡോ.സിസ്റ്റർ എസ്. സോഫിയ, ഡോ. എം.ജെ. ദീപ്തിമോൾ , ഡോ.വി.സിജി, ഡോ.രേഷ്മ ബെൻസൺ തുടങ്ങിയ അധ്യാപകരുടെ സേവനമാണ് ഈ പച്ചപ്പിന്റെ പിന്നിലുള്ളത്.
Tags : Local News Nattuvishesham Kollam