ചെമ്പേരി: കേരള ബജറ്റിന്റെ പശ്ചാത്തലത്തിൽ ചേർന്ന കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത എക്സിക്യൂട്ടീവ് കമ്മിറ്റി 2026-27 കേരള ബജറ്റിലെ ജനക്ഷേമ-വികസന നിർദേശങ്ങളെ സ്വാഗതം ചെയ്തു. എന്നാൽ സാധാരണക്കാരുടെയും കർഷകരുടെയും കാഴ്ചപ്പാടിൽ ബജറ്റിനെ വിലയിരുത്തുമ്പോൾ മലയോര മേഖലയിലെ കർഷകർ വർഷങ്ങളായി നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൂടുതൽ വ്യക്തവും ശക്തവുമായ ഇടപെടലുകൾ ആവശ്യമായിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. കാർഷിക ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കൽ, വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം, കാർഷിക കടബാധ്യതകളിൽ ആശ്വാസം, മലയോര റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി.
മലബാർ മേഖലയുടെയും പ്രത്യേകിച്ച് മലയോര ജനവിഭാഗങ്ങളുടെയും സമഗ്ര വികസനം ഉറപ്പാക്കുന്നതിനും കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട മന്ത്രിമാരെയും ജനപ്രതിനിധികളെയും അടിയന്തരമായി നേരിൽ കണ്ട് നിവേദനം സമർപ്പിക്കാൻ യോഗം തീരുമാനിച്ചു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. ഫാ. പോൾ വള്ളോപ്പിള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. മാർട്ടിൻ തുറക്കൽ, ജിമ്മി ഐത്തമറ്റം, പീയൂസ് പറേടം, സുരേഷ് കാഞ്ഞിരത്തിങ്കൽ, ബിജു മണ്ഡപത്തിൽ എന്നിവർ പ്രസംഗിച്ചു.
Tags : Budget Nattuvishesham District News