ഒറ്റപ്പാലം: കോടതിസമുച്ചയം പദ്ധതിക്ക് വീണ്ടും ചിറക് മുളക്കുന്നു. സംസ്ഥാന ബജറ്റിൽ പ്രാരംഭ പ്രവൃത്തികൾക്കായി ഒരുകോടി രൂപ അനുവദിച്ച സാഹചര്യത്തിലാണ് പദ്ധതി യാഥാർഥ്യമാവാൻ ഒരുങ്ങുന്നത്. കണ്ണിയമ്പുറത്ത് ജലവിഭവ വകുപ്പിന്റെ സ്ഥലത്താണ് പദ്ധതി വരാൻ പോകുന്നത്.
ഒറ്റപ്പാലത്തെ നിലവിലുള്ള കോടതി കെട്ടിടം കണ്ണിയംമ്പുറത്ത് പ്രധാന പാതയോരത്തായി കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഒറ്റപ്പാലം ഡിവിഷൻ ഓഫിസ് പ്രവർത്തിച്ചിരുന്ന സ്ഥലത്തെ 60 സെന്റ് സ്ഥലത്താണ് സ്ഥാപിക്കുക.
സംസ്ഥാന ആഭ്യന്തര വകുപ്പ് 23.35 കോടിരൂപ ചെലവിൽ നിർമിക്കാൻ ഭരണാനുമതി നൽകിയ പദ്ധതിയാണു കോർട്ട് കോംപ്ലക്സ്. ഒറ്റപ്പാലത്തു നിലവിലുള്ള കോടതി സമുച്ചയം പൊളിച്ചുനീക്കി തൽസ്ഥാനത്തു പുതിയ സമുച്ചയം നിർമിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.
ഒന്നര നൂറ്റാണ്ടിലേറെ പഴക്കവും ചരിത്രപ്രാധാന്യവുമുള്ള കെട്ടിടം പൈതൃക സ്മാരകമായി നിലനിർത്തണമെന്ന ആവശ്യവും തൊട്ടടുത്തുള്ള സബ് ജയിലിനു സമീപം ബഹുനില കെട്ടിടം നിർമിക്കുന്നതു ജയിലിന്റെ സുരക്ഷാ വ്യവസ്ഥകൾക്കു വിരുദ്ധമാകുമെന്ന ആക്ഷേപവും മുൻനിർത്തി, മറ്റൊരു സ്ഥലം കണ്ടെത്താൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. ഇതുപ്രകാരം, പദ്ധതിക്കു ജലവിഭവ വകുപ്പിന്റെ സ്ഥലം വിട്ടുകൊടുക്കാൻ സർക്കാർ ശിപാർശ ചെയ്യുകയായിരുന്നു.
Tags : Ottapalam Court Nattuvishesham District News