വടക്കഞ്ചേരി: വാഹനം വാടകയ്ക്കു നൽകി പണംതട്ടുന്ന കൊല്ലം സ്വദേശിയായ യുവാവിനെ വടക്കഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. കൊല്ലം അഞ്ചൽ അഹസ് ജുവൽ (26) ആണ് അറസ്റ്റിലായത്. ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ അക്കൗണ്ടുകളിലൂടെ വാഹനം വാടകക്ക് കൊടുക്കാനുണ്ടെന്നു പരസ്യം നല്കിയാണ് ഇടപാടുകാരെ വലയിലാക്കുന്നത്.
കാർ ഇത്തരത്തിൽ കൈമാറി വൻതുക കൈപ്പറ്റും. പിന്നീട് കാറിൽ ഘടിപ്പിച്ച ജിപിഎസ് പിന്തുടർന്ന് കാർ മോഷ്ടിക്കും. വാങ്ങിയ തുക തിരികെ നല്കുകയുമില്ല. നിശ്ചയിച്ചുറപ്പിച്ച തുകയുടെ കുറച്ച് സംഖ്യ അക്കൗണ്ട് വഴി കൈക്കലാക്കുകയും പരാതി വന്നാൽ ഈ തുക മാത്രം തിരികെ നല്കുകയുമാണ് പതിവ്. ഇത്തരത്തിൽ ഇയാളുടെ തട്ടിപ്പിന് ഇരയായ വടക്കഞ്ചേരി വലിയകുളം സ്വദേശിയുടെ പരാതിയെ തുടർന്നാണ് പോലീസ് നടപടിയുണ്ടായത്. ഇയാളുടെ പേരിൽ വിവിധ സ്റ്റേഷനുകളിൽ സമാനമായ കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡുചെയ്തു.
എസ്ഐ സനീഷ്, എഎസ്ഐ ജൂബിഇഗ്നേഷ്യസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജി. ബവീഷ് എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്.
Tags : fraud Nattuvishesham District News