മഞ്ചേരി: ജില്ലാ ജഡ്ജിയെ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത മൂന്ന് യുവാക്കൾക്കെതിരേ മഞ്ചേരി പോലീസ് കേസെടുത്തു. മഞ്ചേരി നറുകര പാറക്കുളം കൂളമഠത്തിൽ സഞ്ജയ് ജിത്ത് (24), പാലക്കാട് പട്ടാന്പി കളത്തിൻപടി ജിതിൻ (23), പാലക്കാട് പാലാളം ഹൗസിൽ രാഹുൽ (27) എന്നിവർക്കെതിരേയാണ് കേസെടുത്തത്. ഇക്കഴിഞ്ഞ 12നാണ് കേസിനാസ്പദമായ സംഭവം. മഞ്ചേരി തുറക്കൽ ബാപ്പുട്ടി ബൈപാസ് റോഡിലെ ഊട്ടുപുര ഹോട്ടലിൽ നടന്ന ഇഫ്താർ പാർട്ടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജില്ലാ ജഡ്ജി.
ജഡ്ജിയുടെ ഡ്രൈവർ കാർ പാർക്ക് ചെയ്തത് ശരിയായില്ലെന്ന് ആരോപിച്ച് പ്രതികൾ തങ്ങളുടെ കാർ വിലങ്ങിടുകയും ജഡ്ജിയോട് അപമര്യാദയായി പെരുമാറുകയും കാർ പാർക്ക് ചെയ്ത ഡ്രൈവറെ കാണണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
കാറിലെ ഡെസിഗ്നേഷൻ ബോർഡ് കാണിച്ച് ഇത് ജില്ലാ ജ്ഡ്ജി ആണെന്ന് പറഞ്ഞെങ്കിലും യുവാക്കൾ പിൻമാറാൻ തയാറായില്ല. തുടർന്ന് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) സീനിയർ ക്ലാർക്ക് പി. ഗണേശന്റെ പരാതിയിൽ മഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ വി.എസ്. അഖിൽരാജ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു
Tags : nattu vishesham Case filed youths