പുൽപ്പള്ളി: കുടിയേറ്റമേഖലയിലെ വനാതിർത്തി പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമായതോടെ കർഷകർ കടുത്ത പ്രതിസന്ധിയിൽ.
വേനൽമഴ ലഭിച്ചതോടെ കൃഷിയിടങ്ങളിൽ പച്ചപ്പ് പടർന്നു. ഇതോടെ മേഖലയിലെ വനാതിർത്തി ഗ്രാമങ്ങൾ കാട്ടാന ഭീതിയിയിലാണ്. കർണാടകയിലെ ബന്ദിപ്പുര, നാഗർഹോള വനമേഖലയിൽ നിന്നും കബനിനദി കടന്നെത്തുന്ന കാട്ടാനകൾക്ക് പുറമെ വയനാട് വന്യജീവി സങ്കേതത്തിലെ ചെതലയം കുറിച്ചാട് റേഞ്ചിലെ വനമേഖലയിൽ നിന്ന് ട്രഞ്ചും ഫെൻസിംഗും തകർത്താണ് സന്ധ്യമയങ്ങുന്നതോടെ കാട്ടാനകൾ കൃഷിയിടങ്ങളിലിറങ്ങി വ്യപകമായി കൃഷികൾ നശിപ്പിക്കുന്നത്.
മേഖലയിലെ കണ്ടാമല, വേലിയന്പം, കുറിച്ചിപ്പറ്റ, പാക്കം, ദാസനക്കര, ചേകാടി, സീതാമണ്ട്, മരക്കടവ്, കൃഗന്നൂർ, കൊളവള്ളി, ചാമപ്പാറ, മൂഴിമല, മരക്കടവ് തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാന ശല്യം ഏറെയും. പകൽ സമയങ്ങളിൽ പോലും കൃഷിയിടങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം പുൽപ്പള്ളി പഞ്ചായത്തിലെ വേലിയന്പത്ത് കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി വിളകൾ നശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി മേഖലയിൽ കാട്ടാനക്കൂട്ടം വ്യാപകമായ കൃഷി നാശം വരുത്തുന്നുണ്ട്.
വനാതിർത്തി തിരിക്കുന്ന പാളക്കൊല്ലി ഭാഗത്ത് സ്ഥാപിച്ചിരുന്ന ഗേറ്റ് തകർന്നിട്ട് വർഷങ്ങളായി. അത് റിപ്പയർ ചെയത് ആന ഇറങ്ങുന്നതിൽ നിന്ന് സംരക്ഷണം നൽകാൻ വനം വകുപ്പ് തയാറാകുന്നില്ല.
ഇടിഞ്ഞ ട്രഞ്ചുകൾ റിപ്പയർ ചെയ്യാത്തതാണ് വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങി വ്യാപകമായ കൃഷി നഷ്ടം ഉണ്ടാക്കുന്നതിന് കാരണം. സർക്കാർ തലത്തിൽ കാട്ടാന ശല്യത്തെ പ്രതിരോധിക്കാൻ നിരവധി പദ്ധതികൾ തയാറാക്കുന്നുണ്ടെങ്കിലും വനാതിർത്തി പ്രദേശത്തെ കർഷകർക്ക് ഒരു പ്രയോജനവുമില്ലാന്നാണ് കർഷകരുടെ പരാതി. അടിയന്തരമായി വനാതിർത്തി മേഖലയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം.