രാമങ്കരി: രാത്രി അടിയന്തര ചികിത്സ തേടി വരുന്ന രോഗികളുടെ കൂടെ എത്തുന്നവർ ഡ്യൂട്ടി ഡോക്ടർമാരെയും നേഴ്സുമാരെയും മറ്റു ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നതിന് പുറമെ കൈയേറ്റം ചെയ്യാൻ വരെ തയാറാകുന്നതായി പരാതി. ചമ്പക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഇത് പതിവ് സംഭവമാകുന്നതായും പരാതി. ഇവിടെ പേരിന് പോലും ഒരു സുരക്ഷാ ജീവനക്കാരനില്ലാത്തതിനാൽ ഏത് നിമിഷവും തങ്ങളുടെ ജീവൻ അപകടത്തിലാകുമോ എന്ന കടുത്ത ആശങ്കയിലാണ് ഡോക്ടർമാരും മറ്റു ജീവനക്കാരും.
പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ അധികൃതർ ഇനിയും തയ്യാറാകുന്നില്ലെങ്കിൽ രാത്രി ഡ്യൂട്ടി ബഹിഷ്ക്കരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുന്നതിനെക്കുറിച്ചു പോലും ഇവർ ആലോചിച്ചുതുടങ്ങി. ഡോക്ടർമാരുടേയും മറ്റു ജീവനക്കാരുടേയും നേർക്ക് രാത്രി വലിയ ഭീഷണി ഉയർന്ന ഒരുഘട്ടത്തിൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലുൾപ്പെടെ ആവശ്യമായ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്ന് സർക്കാർ കർശന നിർദ്ദേശം നല്കിയിരുന്നതാണ്. എന്നിട്ടും നാളുകളായി ഇവിടെ ആവശ്യമായ സുരക്ഷാ ക്രമികരണങ്ങൾ ഏർപ്പെടുത്താനോ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനോ അധികൃതർ തയാറാകാത്തതിനെതിരേ കടുത്ത ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്.
ഇക്കഴിഞ്ഞ ദിവസം കടന്നൽ കുത്തേറ്റ ഒരാൾക്ക് വേദന സഹിക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് രാത്രി ഇവിടെ അഡ്മിറ്റു ചെയ്യുകയുണ്ടായി. മതിയായ ചികിത്സ ഉറപ്പാക്കിയിട്ടും പെട്ടെ ന്ന് വേദന ശമിക്കാതെ വന്നതിനെ തുടർന്ന് കൂടെയുണ്ടായിരുന്ന ആളുകൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് നേരേ തട്ടിക്കയറുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതു കൂടാതെ കഴിഞ്ഞ ഏപ്രിലിലും ഇതിന് സമാനമായ സംഭവം ഇവിടെ ഉണ്ടായതായാണ് വിവരം.
കഴിഞ്ഞ കുറേ നാളുകളായി ഇവിടെ രാത്രി കിടത്തിച്ചികിത്സ നിർത്തിവച്ചിരിക്കുകയായിരുന്നു. നാട്ടുകാരുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്താണ് അടുത്തിടെ രാത്രി വീണ്ടും കിടത്തിച്ചികിത്സ തുടങ്ങിയത്. എന്നാൽ അപ്പോഴും സുരക്ഷാ ജീവനക്കാരെ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ ചന്പക്കുളം ആശുപത്രിയുടെ ചുമതലയുള്ള ചന്പക്കുളം ബ്ലോക്ക് പഞ്ചായത്ത് തയ്യാറായില്ല. അതാണ് ഇപ്പോൾ പ്രശ്നമായിരിക്കുന്നത്.
ചന്പക്കുളം, നെടുമുടി, പുല്ലങ്ങടി, തായങ്കരി, തെക്കേകര കണ്ടങ്കരി തുടങ്ങി നിരവി പ്രദേശങ്ങളിലുള്ള ജനങ്ങൾക്ക് രാത്രി അടിയന്തര ചികിത്സ ആവശ്യമായി വരുന്ന പക്ഷം ഏറ്റവും എളുപ്പം ആശ്രയിക്കാവുന്ന ഒരു ആശുപത്രി ആണിത്.