ചങ്ങനാശേരി: 140-ാമത് ചങ്ങനാശേരി അതിരൂപതാദിന സമ്മേളനത്തിന് തൃക്കൊടിത്താനം ഫൊറോന പള്ളിയിലെ ഫാ. ഡൊമിനിക് തോട്ടാശേരി നഗര്‍ സജ്ജമായി. നാളെ രാവിലെ ഒമ്പതുമുതല്‍ 1.30 വരെയാണ് സമ്മേളനം. ചങ്ങനാശേരി അതിരൂപതാ വൈദികനായിരുന്ന അദ്ദേഹം അജപാലന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പൊതുമണ്ഡലത്തിലും ഊർജ്വസ്വലമായി പ്രവര്‍ത്തിച്ചിരുന്നു. സാമൂഹിക വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ടു.
പൊതുഭരണ നിര്‍വഹണത്തില്‍ പുരോഹിതര്‍ക്ക് പങ്കാളികളാകാന്‍ സഭയുടെ അനുവാദമില്ലെങ്കിലും പൊതുസമൂഹത്തിലെ ജനസമ്മതിമൂലം 1921 ഡിസംബര്‍ 12ന് അദ്ദേഹം ചങ്ങനാശേരി മുന്‍സിപ്പാലിറ്റിയുടെ ആദ്യത്തെ ചെയര്മാന് (അക്കാലത്ത് പ്രസിഡന്റ് എന്നതായിരുന്നു സ്ഥാനപ്പേര്) ആയി തെരഞ്ഞെടുക്കപ്പെട്ടു. നീലകണ്ഠപിള്ള വക്കീലും രാജരാജ വര്‍മ കോയിത്തമ്പുരാനുമായിരുന്നു മറ്റു പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍.
നായര്‍ സമുദായാചാര്യന്‍ മന്നത്തു പത്മനാഭനും ഈ മുനിസിപ്പല്‍ കൗണ്‍സിലില്‍ അംഗമായിരുന്നു. തന്റെ മൂന്നു വര്‍ഷത്തെ ഭരണകാലത്ത് ചങ്ങനാശേരി പട്ടണത്തിന്റെ വികസനത്തിന് അടിത്തറപാകുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മെത്രാപ്പോലീത്തന്‍ ഇടവകയിലെ തോട്ടാശേരി കുടുംബത്തില്‍ ജോസഫ്-ചാച്ചിയമ്മ ദമ്പതികളുടെ ഏഴാമത്തെ മകനായിരുന്നു ഫാ. തോട്ടാശേരി.
പൊതുസമൂഹത്തിന് അദ്ദേഹം ചെയ്ത സേവനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് 99ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന 1924ലെ പ്രളയത്തില്‍ മുന്‍സിപ്പാലിറ്റിയുടെ സംവിധാനങ്ങളും അതിരൂപതയുടെ സംവിധാനങ്ങളും സംയുക്തമായി ഉപയോഗിച്ച് കുട്ടനാട്ടിലെ ആളുകളെ രക്ഷിച്ചതാണ്. അതിരൂപതയുടെ വേദപ്രചാര ഡയറക്ടര്‍, പുനരൈക്യ പ്രവര്‍ത്തനങ്ങളുടെ ആദ്യകാല നായകന് തുടങ്ങിയ നിലകളില്‍ വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സമുദായ ശക്തീകരണവര്ഷത്തില് ഫാ. ഡൊമിനിക് തോട്ടാശേരി സഭയ്ക്കും പൊതുസമൂഹത്തിനും നല്കിയ വിശിഷ്ട സേവനങ്ങള്‍ പരിഗണിച്ചാണ് സമ്മേളന നഗരിക്ക് അദ്ദേഹത്തിന്റെ പേര് സമ്മാനിച്ചത്.
അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന രണ്ടായിരത്തിലധികം പ്രതിനിധികള്‍ക്ക് പങ്കെടുക്കാവുന്നവിധം തൃക്കൊടിത്താനം ഫൊറോന പള്ളിയിലെ അല്‍ഫോന്‍സാ ഹാളിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.
ഛായാചിത്ര- ദീപശിഖ പ്രയാണങ്ങള്‍ ഇന്ന്
ചങ്ങനാശേരി: തൃക്കൊടിത്താനം ഫൊറോന പള്ളിയില്‍ നാളെ നടക്കുന്ന 140-ാമത് അതിരൂപതാദിനാഘോഷങ്ങളുടെ മുന്നോടിയായി ഇന്നു വിളംബരദിനമായി ആചരിക്കും. സമുദായ ശക്തീകരണവര്‍ഷം പ്രമാണിച്ച് സമുദായത്തിനും പൊതുസമൂഹത്തിനും വിശിഷ്ട സംഭാവനകള്‍ നല്കിയ വ്യക്തികളെ പ്രത്യേകമായി അനുസ്മരിക്കും.
രാവിലെ പത്തിന് തിരുവനന്തപുരം പാളയത്തുള്ള സ്വാതന്ത്ര്യസമര സേനാനി "അക്കാമ്മ ചെറിയാന് സ്മാരക'ത്തില്‍നിന്ന് മിഷന് ലീഗിന്റെ ആഭിമുഖ്യത്തില്‍ ദീപശിഖാ പ്രയാണം ആരംഭിക്കും. മോണ്‍. ജോണ്‍ തെക്കേക്കര ദീപംതെളിച്ച് കൈമാറും. മിഷന് ലീഗ് അതിരൂപതാ പ്രസിഡന്റ് ടിന്റോ സെബാസ്റ്റ്യന്‍ ഏറ്റുവാങ്ങും. വിവിധ ഇടവകകളുടെ സ്വീകരണങ്ങള്‍ക്കുശേഷം നാലുകോടിയില്‍ എത്തിച്ചേരുന്ന പ്രയാണം തൃക്കൊടിത്താനം മേഖലാ മിഷന്‍ലീഗ് അംഗങ്ങള്‍ സ്വീകരിച്ച് സൈക്കിള്‍ റാലിയായി സമ്മേളന നഗരിയിലേക്ക് ആനയിക്കും.
ഛായാചിത്ര പ്രയാണം ഫാ. ഡൊമിനിക് തോട്ടാശേരി പ്രഥമ മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന ചങ്ങനാശേരി മുന്‍സിപ്പാലിറ്റിയില്‍നിന്ന് ആരംഭിക്കും. മുന്‍സിപ്പല്‍ ചെയര്മാന് ജോമി ജോസഫ്, ഫാ. ഡൊമനിക് തോട്ടാശേരിയുടെ ചിത്രം അനാച്ഛാദനം ചെയ്ത് യുവദീപ്തി-എസ്എംവൈഎം അതിരൂപതാ പ്രസിഡന്റ് അലക്സ് മഞ്ഞുമ്മേലിനു കൈമാറും. നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ ഛായാചിത്ര പ്രയാണം വിവിധ ഇടവകളുടെ സ്വീകരണം ഏറ്റുവാങ്ങി സമ്മേളനനഗരിയായ തൃക്കൊടിത്താനം ഫൊറോനപള്ളിയില്‍ എത്തിച്ചേരും.
അതിരൂപതാദിനം നാളെ
ചങ്ങനാശേരി: 140-ാമത് ചങ്ങനാശേരി അതിരൂപതാ ദിനാചരണം നാളെ രാവിലെ ഒമ്പതുമുതല്‍ ഉച്ചകഴിഞ്ഞ് 1.30 വരെ തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോനാ പള്ളി അങ്കണത്തില്‍ ക്രമീകരിച്ചിരിക്കുന്ന ഫാ. ഡൊമിനിക് തോട്ടാശേരി നഗറില്‍ നടക്കും. പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറിമാരായ ബിജു സെബാസ്റ്റ്യന്‍, ഡോ. പി.വി. ജറോം എന്നിവര്‍ പതാകയുയര്‍ത്തും.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ പത്തനംതിട്ട ബിഷപ് ഡോ. സാമുവല്‍ മാര്‍ ഐറേനിയസ് അതിരൂപതാദിനം ഉദ്ഘാടനം ചെയ്യും. മെത്രാഭിഷേക രജതജൂബിലിയിലേക്ക് പ്രവേശിക്കുന്ന ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് സമ്മേളനത്തില്‍ ആശംസകള്‍ നേരും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണവും സംസ്ഥാന നേവല്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ് കമഡോര്‍ വര്‍ഗീസ് മാത്യു മുഖ്യപ്രഭാഷണവും നടത്തും.
അതിരൂപത നല്കുന്ന പരമോന്നത ബഹുമതിയായ എക്സലന്‍സ് അവാര്‍ഡ് തിരുവന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തക ശാന്താ ജോസിനും കുട്ടനാടിന്റെ വികസനത്തില്‍ നിര്‍ണായകപങ്ക് നല്കിയ മുന്‍ എംഎല്‍എ ഡോ. കെ.സി. ജോസഫിനും മാര്‍ തോമസ് തറയില്‍ സമ്മാനിക്കും. കാര്‍പ്-ആസ്പെയര് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനൊപ്പം ദളിത് കത്തോലിക്കാ വിദ്യാഭ്യാസപദ്ധതി ആര്‍ച്ച്ബിഷപ് പ്രഖ്യാപിക്കും.
മുഖ്യവികാരി ജനറല്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് സമ്മേളനത്തിന് സ്വാഗതം ആശംസിക്കും. തൃക്കൊടിത്താനം ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി സമ്മേളനനഗര്‍ പരിചയപ്പെടുത്തും. വികാരി ജനറല്‍ മോണ്‍. മാത്യു ചങ്ങങ്കരി അതിരൂപതാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വികാരി ജനറല്‍ മോണ്‍. സ്കറിയ കന്യാകോണില്‍ ഖുഥാആ പ്രാര്‍ഥന നയിക്കും. എഫ്സിസി കോണ്ഗ്രിഗേഷന് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ബ്രിജി എഫ്സിസി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖാ മാത്യൂസ്, യുവദീപ്തി എസ്എംവൈഎം ഡെപ്യൂട്ടി പ്രസിഡന്റ് ലൂസി പീലിപ്പോസ് എന്നിവര്‍ പ്രസംഗിക്കും. അതിരൂപതാദിന കോ-ഓർഡിനേറ്റര്‍ ഫാ. ചെറിയാന് കക്കുഴി നന്ദിപ്രകാശനം നടത്തും.
വികാരിജനറാള്‍ മോണ്‍. ജോണ്‍ തെക്കേക്കര 141-ാം അതിരൂപതാദിനത്തിന്റെ പ്രഖ്യാപനവും പതാക കൈമാറലും നടത്തും.
അതിരൂപതാ ദിനം: ഗതാഗതക്രമീകരണം
1. വൈദികരുടെയും വിഐപികളുടെയും വാഹനങ്ങള്‍ തൃക്കൊടിത്താനം ഫൊറോന പള്ളിയുടെ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
2. തെങ്ങണ ഭാഗത്തുനിന്നു പ്രതിനിധികളുമായി വരുന്ന വാഹനങ്ങള്‍ തൃക്കൊടിത്താനം ഫൊറോന പള്ളിയുടെ മുന്പില് നിര്‍ത്തി ആളെ ഇറക്കിയശേഷം തൃക്കൊടിത്താനം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
3. ചങ്ങനാശേരി, തിരുവല്ല, മല്ലപ്പള്ളി ഭാഗങ്ങളിൽനിന്നു പ്രതിനിധികളുമായി വരുന്ന വാഹനങ്ങള്‍ തൃക്കൊടിത്താനം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നിര്‍ത്തി ആളെ ഇറക്കിയശേഷം ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
4. തെങ്ങണ ഭാഗത്തുനിന്നു പ്രതിനിധികളുമായി വരുന്ന ബസുകള്‍ തൃക്കൊടിത്താനം ഫൊറോന പള്ളിയുടെ മുന്പില് ആളെ ഇറക്കിയ ശേഷം കുന്നുംപുറം മുതല്‍ നാലുകോടി വരെയുള്ള പെരുംതുരുത്തി ബൈപാസ് റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
5. ചങ്ങനാശേരി, തിരുവല്ല, കുന്നന്താനം ഭാഗത്തുനിന്നു പ്രതിനിധികളുമായി വരുന്ന വാഹനങ്ങള്‍ നാലുകോടി റോഡില്‍ പഴയ പോലീസ് സ്റ്റേഷനു മുന്നില്‍ ആളെ ഇറക്കിയശേഷം കുന്നുംപുറം മുതല്‍ നാലുകോടി വരെയുള്ള പെരുംതുരുത്തി ബൈപാസ് റോഡിന്റെ സൈഡില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
6. ഇരുചക്ര വാഹനങ്ങളില്‍ വരുന്നവര്‍ തൃക്കൊടിത്താനം ഫൊറോന സണ്‍ഡേ സ്കൂള്‍ കെട്ടിടത്തിന്റെ മുന്‍വശത്തായി പാര്‍ക്ക് ചെയ്യണം. ഹെല്പ്ലൈന് നമ്പര്‍: +918943803289.