അമ്പലപ്പുഴ: കേരളം ഉറ്റുനോക്കുന്ന മണ്ഡലമായ അമ്പലപ്പുഴയിൽ ഇന്ന് പ്രചാരണത്തിനു മുഖ്യമന്ത്രി എത്തുമ്പോൾ ജി. സുധാകരനെതിരേ എന്തു പറയുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. വിമത ശബ്ദമുയർത്തി പാർട്ടിക്കു പുറത്തുപോയ ജി. സുധാകരനെ മുട്ടുകുത്തിക്കുന്നതിനായിട്ടാണ് മുഖ്യമന്ത്രി അമ്പലപ്പുഴയിലേക്കു വരുന്നതെന്നാണ് സുധാകര വിരുദ്ധർ പറയുന്നത്.
വി.എസ്.-പിണറായി ഗ്രൂപ്പുകള്‍ നേർക്കുനേർ ഏറ്റുമുട്ടിയ 2005ലെ സിപിഎം മലപ്പുറം സമ്മേളനത്തില്‍ അവസാനനിമിഷം ജി. സുധാകരനും അദ്ദേഹം ജില്ലാ സെക്രട്ടറിയായ ആലപ്പുഴയിലെ പ്രതിനിധികളും പിന്തുണച്ചതോടെയാണ് പിണറായി വീണ്ടും സംസ്ഥാന സെക്രട്ടറിയായത്. പിന്നീടങ്ങോട്ട് പിണറായി വിജയന്റെ വിശ്വസ്തനായിരുന്നു ജി. സുധാകരൻ. 2021ല്‍ സീറ്റ് നിഷേധിച്ചതോടെയാണ് അകന്നത്.
പാർട്ടിയെ വെല്ലുവിളിച്ച് സ്വതന്ത്രസ്ഥാനാർഥിത്വം പ്രഖ്യാപിക്കുമ്പോഴും പിണറായി വിജയനെ കടന്നാക്രമിക്കാൻ പേരിനു പോലും വിമർശിക്കാൻ സുധാകരൻ തയാറായിരുന്നില്ല. പിണറായി മൂന്നാമതും മുഖ്യമന്ത്രിയായാല്‍ സന്തോഷമെന്നായിരുന്നു അന്നത്തെ പ്രതികരണം.
എന്നാല്‍, യുഡിഎഫ് ക്യാമ്പില്‍ എതിർപ്പുയർന്നതോടെ ആ പ്രതികരണം തിരുത്തിയെങ്കിലും ഇപ്പോഴും പിണറായി വിജയനെ നേരിട്ട് വിമർശിക്കുന്ന സ്ഥിതിയിലേക്ക് സുധാകരൻ എത്തിയിട്ടില്ല.
ഇതിനിടയിൽ ചാനൽ അഭിമുഖത്തിൽ ചെറ്റ പ്രയോഗം വന്നതോടെയാണ് സുധാകരൻ മുഖ്യമന്ത്രിക്കെതിരേ പ്രതികരിച്ചു തുടങ്ങിയത്. പൊതുയോഗത്തിൽ പിണറായിയുടെ ഭാഗത്തുനിന്ന് കടന്നാക്രമണം ഉണ്ടായാല്‍ ജി.സുധാകരൻ എങ്ങനെ പ്രതികരിക്കുമെന്നതും ഉദ്വേഗമുണർത്തുന്നുണ്ട്.
പിണറായിക്ക് മറുപടി പറയാൻ സുധാകരൻ തുനിഞ്ഞിറങ്ങിയാല്‍ തീപാറുന്ന വാക് പോരുണ്ടാകാനാണ് സാധ്യത. സുധാകരനെ പ്രകോപിപ്പിച്ച് സാഹചര്യം കൂടുതല്‍ വഷളാക്കേണ്ടെന്നാണ് സിപിഎം നേതൃത്വത്തിന്റെ ഇതുവരെയുള്ള തീരുമാനം.
സുധാകരന്റെ വിമർശനങ്ങള്‍ക്ക് അത്യാവശ്യം മറുപടി പറഞ്ഞ് പോകുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. പിണറായിയില്‍നിന്ന് പ്രകോപനമുണ്ടായാല്‍ ജി. സുധാകരൻ പാർട്ടിയെ സംബന്ധിച്ച പല കാര്യങ്ങളും വെളിപ്പെടുത്തിയേക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.
അമ്പലപ്പുഴ മണ്ഡലത്തില്‍ ജയം ഉറപ്പാക്കാൻ അതീവ ശ്രദ്ധ പുലർത്തണമന്നാണ് സിപിഎം സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നല്‍കിയിരിക്കുന്ന നിർദേശം. ജി. സുധാകരനെ ചെറുക്കാൻ സർവസന്നാഹങ്ങളും ഉപയോഗിക്കാനാണ് സിപിഎം തീരുമാനം.