മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: സ്ത്രീകൾക്ക് നിർഭയമായി ഏത് സമയത്തും കേരളത്തിലെവിടെയും നടക്കാൻ സാധിക്കുന്ന സാഹചര്യം ഉണ്ടാകണമെന്നും ഇക്കാര്യത്തിൽ കേരളം രാജ്യത്തിന് മാതൃകയാകണമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ അഭിപ്രായപ്പെട്ടു. സ്ത്രീകളെ സ്വയംപര്യാപ്തമാക്കുന്ന പുതുയുഗ കേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ രാത്രിയിൽ സ്ത്രീകൾ ഒത്തു ചേരുന്നതിലൂടെ വലിയ സന്ദേശമാണ് സമൂഹത്തിന് നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച രാത്രി നടത്തം പരിപാടിയുടെ ഉദ്ഘാടനം പാളയം മാർക്കറ്റ് ജംഗ്ഷനിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ബിന്ദു കൃഷ്ണ അധ്യക്ഷത വഹിച്ചു. കോർപറേഷൻ ഡെപ്യൂട്ടി മേയർ ആശാനാഥ്, വനിതാ ശിശുവികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബാ ജോർജ്, വകുപ്പ് ഡയറക്ടർ വിഘ്നേശ്വരി , വിവിധ വനിതാ കൂട്ടായ്മ ഭാരവാഹികൾ ഉൾപ്പെടെ രാത്രി നടത്തത്തിൽ പങ്കെടുത്തു. വനിതകളോടൊപ്പമുള്ള രാത്രി നടത്തത്തിൽ മുഖ്യമന്ത്രിയും കാൽനടയായി ഒപ്പം കൂടി. പാളയം ജംഗ്ഷനിൽ നിന്നും ആയൂർവേദ കോളജ് ജംഗ്ഷൻ വരെയായിരുന്നു രാത്രി നടത്തം.
Tags : Nattuvisesham DistrictNews DeepikaNews