കുന്നംകുളം: നഗരസഭയിലെ താൽക്കാലിക ജീവനക്കാരിയും എസ്സി പ്രമോട്ടറുമായ സ്വാതി സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ഭീഷണിയെ തുടർന്ന് രാജി സമർപ്പിച്ച സംഭവത്തിൽ നഗരസഭ കൗൺസിൽ യോഗം പ്രതിപക്ഷ ബഹളത്തിൽ മുങ്ങി. യോഗ നടപടികൾ ആരംഭിച്ച സമയത്ത് കോൺഗ്രസ് കക്ഷി നേതാവ് ഷാജി ആലിക്കലാണ് പരാതി ആദ്യം ഉന്നയിച്ചത്.
നഗരസഭയിൽ സ്വസ്ഥമായി ജോലിചെയ്തിരുന്ന എസ്സി പ്രമോട്ടർക്കുനേരേ ലോക്കൽ സെക്രട്ടറി കടുത്ത ഭീഷണിയാണ് ഉയർത്തിയതെന്നും ഇയാൾക്കെതിരേ കേസ് കൊടുക്കാൻ നഗരസഭ തയാറാകണമെന്നും ഷാജി ആലിക്കൽ ആവശ്യപ്പെട്ടു. ഈ നീതികേടിനെതിരേ കൗൺസിൽ ഒന്നടങ്കം പ്രതിഷേധിക്കണമെന്നും ബിജെപിയിലെ ശ്രീജിത്ത് ആവേൻ, ഗീതാ ശശി എന്നിവരും ആവശ്യപ്പെട്ടു. സ്വാതിയുടെ രാജി അനുവദിക്കരുതെന്നും അവരെ ജോലിയിൽ തിരിച്ചെടുക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും ആർഎംപിയിലെ റീജ സനിൽ, കെ.എ. സോമൻ എന്നിവരും ആവശ്യപ്പെട്ടു.
എന്നാൽ സ്വാതി രാജി സമർപ്പിച്ചിട്ടില്ലെന്നും അവർ ഇപ്പോഴും ജോലിയിൽ തുടരുന്നുണ്ടെന്നും അവർക്ക് മറ്റു പരാതികൾ ഇല്ലെന്നും നഗരസഭാ വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ് പറഞ്ഞു. ലോക്കൽ സെക്രട്ടറി ഭീഷണിപ്പെടുത്തി എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പാർട്ടി നിലയിൽ പരിശോധിക്കുമെന്നും പി.ജി. ജയപ്രകാശ് പറഞ്ഞു.
വിശദീകരണത്തിൽ തൃപ്തിയാവാതെ ആർഎംപിയിലെ നാലംഗങ്ങൾ ഇറങ്ങിപ്പോക്ക് നടത്തി.
തുടർന്നും പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ആരോപണ, പ്രത്യാരോപണങ്ങൾ തുടർന്നു. നഗരസഭയിലെ താൽക്കാലിക ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേസുകൊടുക്കാൻ നഗരസഭ തയാറാക്കണമെന്ന ആവശ്യത്തിൽ പ്രതിപക്ഷമായ കോൺഗ്രസും ബിജെപിയും പ്രതിഷേധം തുടർന്നു.
ഇരിപ്പിടം വിട്ടിറങ്ങിയ കോൺഗ്രസിലെ ഒരു വിഭാഗവും ബിജെപി അംഗങ്ങളും ചെയർമാന്റെ ചേംബർ ഉപരോധിച്ച് പ്രതിഷേധിച്ചു. ഇതോടെ ചെയർപേഴ്സൺ സൗമ്യ അനിലൻ അജൻഡകളെല്ലാം പാസാക്കിയതായി അറിയിച്ചു യോഗം പിരിച്ചുവിട്ടു.
Tags : City council nattuvishesham local news