കൂത്തുപറമ്പ്: ചെറുവാഞ്ചേരിയിൽ വിജയാഹ്ലാദ പ്രകടനത്തിനിടെ യുഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പൂവത്തൂർ പാലത്ത് നിന്നും കണ്ണാടിച്ചാലിൽ നിന്നും വന്ന യുഡിഎഫ് വാഹന ഘോഷയാത്ര ചെറുവാഞ്ചേരി ടൗണിൽ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. ഈസമയം ചെറുവാഞ്ചേരി ടൗണിൽ ബിജെപിയുടെ ആഹ്ലാദ പ്രകടനവും നടക്കുന്നുണ്ടായിരുന്നു. ഇരുവിഭാഗവും മുഖാമുഖം എത്തിയതോടെ സമീപത്തെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് കല്ലേറ് ഉണ്ടായതാണ് പ്രശ്നത്തിനു തുടക്കം. ഉത്തരവാദിത്വം പരസ്പരം പഴിചാരി ഇരുവിഭാഗവും സംഘർഷത്തിൽ ഏർപ്പെടുകയായിരുന്നു. സ്ഥലത്ത് കണ്ണവം പോലീസ് ഉണ്ടായിരുന്നുവെങ്കിലും പ്രശ്നത്തിൽ ഇടപെട്ടില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആഹ്ലാദ പ്രകടനങ്ങൾ നടക്കുമ്പോൾ ബിജെപിയുടേത് പാനൂർ റോഡിലും യുഡിഎഫിന്റേത് കണ്ണവം റോഡിലുമാണ് സ്ഥലം അനുവദിക്കാറുള്ളത്. എന്നാൽ, ഇരുവിഭാഗവും ചെറുവാഞ്ചേരി ടൗൺ ജംഗ്ഷനിൽ മുഖാമുഖം എത്തിയപ്പോൾ അവരെ രണ്ടുഭാഗത്തേക്ക് മാറ്റാൻ പോലീസിന്റെ ഭാഗത്തു നിന്ന് ഒരു ശ്രമവും ഉണ്ടായില്ലെന്നാണ് ആക്ഷേപം. തുടർന്ന് ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടാകുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ഇരുവിഭാഗത്തിലും പെട്ട പതിനഞ്ചോളംപേർക്ക് സംഘർഷത്തിൽ നിസാര പരിക്കേറ്റു. കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ കണ്ണവം പോലീസ് കേസെടുത്തിട്ടുണ്ട്.