തൃക്കരിപ്പൂർ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ട് തൃക്കരിപ്പൂരിൽ ടൗണിൽ നടന്ന കൊട്ടിക്കലാശത്തിനിടെ സംഘർഷം. ഇന്നലെ വൈകുന്നേരം 5.30 ഓടെ ക്ലോക്ക് ടവർ പരിസരത്താണ് മൂന്ന് മുന്നണികളിലെയും പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്.
മൂന്ന് മുന്നണികൾക്കും പ്രത്യേകം അനുവദിച്ച സ്ഥലങ്ങളിൽ പൊതുയോഗം സംഘടിപ്പിക്കാനായിരുന്നു നേരത്തേ പോലീസുമായി ഉണ്ടാക്കിയ ധാരണ. എന്നാൽ, യുഡിഎഫിന് അനുവദിച്ച ക്ലോക്ക് ടവർ പരിസരത്തേക്ക് മറ്റു രണ്ടു മുന്നണികളുടെയും പ്രവർത്തകർ പ്രകടനവുമായി എത്തിയതാണ് സംഘർഷത്തിനിടയാക്കിയത്. തുടർന്ന് ഏറെനേരം എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി.
പിന്നീട് മുന്നണി നേതാക്കളും പോലീസും ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കിയാണ് അതത് മുന്നണികൾക്ക് അനുവദിച്ച സ്ഥലങ്ങളിൽ തന്നെ പൊതുയോഗം നടത്തി പിരിഞ്ഞത്.
ചന്തേര പ്രിൻസിപ്പൽ എസ്ഐ ജിയോ സദാനന്ദൻ, എസ്ഐമാരായ എൻ. ബാബുരാജ്, എ. രമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തിയിരുന്നു. തുടർന്ന് റാപ്പിഡ് ആക്ഷൻ ഫോഴ്സും ടൗണിൽ റൂട്ട് മാർച്ച് നടത്തി.
Tags : Thrikaripur