വെള്ളക്കെട്ടിനു പരിഹാരം കാണാൻ ഉമ തോമസ് എംഎൽഎ, കളക്ടർ ജി. പ്രിയങ്ക, തൃക്കാക്കര നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളം പിള്ളി എന്നിവർ എത്തിയപ്പോൾ.
കാക്കനാട്: മെട്രോ റെയിൽ രണ്ടാംഘട്ട നിർമാണവുമായി ബന്ധപ്പെട്ട് കളക്ടർ നൽകിയ ഉത്തരവ് പാലിക്കുന്നില്ലെന്ന തൃക്കാക്കര നഗരസഭയുടെയും പൊതുജനത്തിന്റെയും പരാതിയെ തുടർന്ന് മെട്രോ റെയിൽ അധികൃതരെയും കരാറുകാരെയും ജില്ലാ കളക്ടർ വിളിച്ചു വരുത്തി. മെട്രോ റെയിൽ നിർമാണത്തിനായി നടക്കുന്ന പൈലിംഗിൽ പുറന്തള്ളുന്ന ചെളിയും മണ്ണും തൃക്കാക്കര നഗരസഭക്കു നമീപമുള്ള സർക്കാർ പുറപോക്കിൽ നിക്ഷേപിക്കാൻ ചില വ്യവസ്ഥകളോടെ ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നു.
നിലവിലുള്ള തോടിന്റെയും കാനയുടെയും വശങ്ങങ്ങൾ മൂന്ന് മീറ്റർ വീതിയിലും ആറ് മീറ്റർ പൊക്കത്തിലും സംരക്ഷണ ഭിത്തി കെട്ടി നീരൊഴുക്കു തടസപ്പെടാത്തവിധം മെട്രോ നിർമാണ അവശിഷ്ടങ്ങൾ സംഭരിക്കണമെന്നായിരുന്നു വ്യവസ്ഥയെങ്കിലും കരാറുകാരോ, കെ എംആർഎൽ അധികൃതരോ കളക്ടറുടെ ഉത്തരവ് പാലിച്ചില്ല. അവിടെ നിലവിലുണ്ടായിരുന്ന കാനയും തോടും ചെളിയും എക്കൽമണ്ണും അടിച്ച് മൂടുകയും ചെയ്തു.
മഴ കനത്തതോടെ ചെളിയും വെള്ളവും തൊട്ടടുത്തുള്ള സഹകരണ ആശുപത്രി വളപ്പിലേക്ക് ഒഴുകിയെത്തി. ആശുപത്രി വളപ്പിൽ നിന്നും മോട്ടോർ ഉപയോഗിച്ച് മലിനജലം റോഡിലേക്ക് പമ്പു ചെയ്യാനെത്തിയ മെട്രോ റയിൽ തൊഴിലാളികളിൽ രണ്ടു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തതോടെ പ്രശ്നം കൂടുതൽ വഷളായി.
തൃക്കാക്കര നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളംപിള്ളിയും ആശുപത്രി അധികൃതരും കളക്ടറെ കണ്ട് ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തിയതോടെ മെട്രോ റയിൽ എൻജിനിയർമാരെയും കരാറുകാരെയും വിളിച്ചു വരുത്തിയ കളക്ടർ പ്രശ്നപരിഹാരമായി കെട്ടിക്കിടക്കുന്ന വെള്ളം ചെളി കലരാത്ഫിൽറ്റർ ഉപയോഗിച്ച് വലിച്ചെടുക്കാൻ നിർദേശം നൽകി. മൂടിക്കളഞ്ഞ കാനയും തോടും വീണ്ടെടുക്കാനുള്ള ശ്രമവും പരാജയപ്പെട്ട സാഹചര്യത്തിലാണ് വെള്ളം കെട്ടിക്കിടക്കാത്ത വിധം പമ്പു ചെയ്തു നീക്കാൻ കളക്ടർ നിർദേശം നൽകിയത്.
തൃക്കാക്കര പൊലിസ് കസ്റ്റഡിയിൽ എടുത്ത രണ്ടു കരാർ ജീവനക്കാരെയും പിന്നീട് വിട്ടയച്ചു. ഉമ തോമസ് എംഎൽഎയുടെ സാന്നിധ്യത്തിൽ ആശുപത്രി മാനേജ്മെന്റുമായും നഗരസഭാ അധികൃതരുമായും ചർച്ചനടത്തിയ ശേഷമാണ് കളക്ടർ ഇക്കാര്യത്തിൽ തീരുമാനം അറിയിച്ചത്. മഴ മാറിയ ശേഷം തോടും കാനയും സംരക്ഷിക്കാനുള്ള നടപടികൾ കരാറുകാരുടെ ചെലവിൽ ആരംഭിക്കുമെന്ന് റാഷിദ് ഉള്ളംപിള്ളി അറിയിച്ചു.