ചങ്ങനാശേരി-ആലപ്പുഴ റോഡില്‍ വെള്ളം കയറിയനിലയില്‍
ചങ്ങനാശേരി: എഴുനൂറു കോടിയോളം രൂപ മുടക്കി നിര്‍മിച്ച ചങ്ങനാശേരി-ആലപ്പുഴ റോഡിന്റെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിലകപ്പെട്ടു. റോഡ് നിര്‍മാണത്തിലെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പരാജയപ്പെടുന്നതായി ആക്ഷേപം. മനയ്ക്കച്ചിറ മുതല്‍ പത്തിലേറെ സ്ഥലങ്ങളില്‍ കിലോമീറ്ററോളം ദൂരത്തിലാണ് റോഡില്‍ വെള്ളക്കെട്ടുണ്ടായിരിക്കുന്നത്.
കനത്ത മഴയെത്തുടര്‍ന്ന് പമ്പ, മണിമല, അച്ചന്‍കോവില്‍ ആറുകളിലൂടെ കിഴക്കന്‍വെള്ളം ആര്‍ത്തിരമ്പി എത്തിയതോടെയാണ് എസി കനാല്‍ നിറഞ്ഞുകവിഞ്ഞ് എസി റോഡും പ്രളയത്തിലായത്. ഇതോടെ ചെറുവാഹനങ്ങളുടെ ഗതാഗതം അപകടഭീഷണിയിലായി. പ്രത്യേകിച്ച്, രാത്രികാലങ്ങളില്‍ ഈ റോഡിലെ വാഹനസഞ്ചാരം അപകടാവസ്ഥയിലാണ്. 2018ലെ മഹാപ്രളയത്തെ തുടര്‍ന്നാണ് അന്നത്തെ സര്‍ക്കാര്‍ ചങ്ങനാശേരി-ആലപ്പുഴ റോഡ് വെള്ളപ്പൊക്കത്തെ അതിജീവിക്കത്തക്കവിധം പുനര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്.
ജലനിരപ്പ് 2018ലേതിനേക്കാളും ഉയര്‍ന്നാലും അതിജീവിക്കാന്‍ കഴിയുക, ഗതാഗതം സുഗമമാകുക എന്നീ ലക്ഷ്യസാക്ഷാത്കാരത്തിനായി റീബില്‍ഡ് കേരള പദ്ധതിയില്‍പ്പെടുത്തിയാണ് എസി റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. എഴുനൂറ് കോടിയോളം രൂപ മുടക്കി ഏഴുവര്ഷക്കാലംകൊണ്ടായിരുന്നു നിര്‍മാണം. എന്നാല്‍ കഴിഞ്ഞ നാല് ദിവസത്തെ മഴയില്‍തന്നെ എസി റോഡ് കവിഞ്ഞൊഴുകുകയാണ്.
മഴ ഇനി ശക്തമാകുകയും കിഴക്കന്‍ വെള്ളം അതിശക്തമായി എത്തുകയും ചെയ്താല്‍ എസി റോഡിന്റെ അവസ്ഥ കൂടുതല്‍ ശോചനീയമാകും. മഹാപ്രളയകാലത്തേക്കാൾ താഴ്ന്ന ലെവലിലാണ് വെള്ളമെങ്കിലും എസി റോഡില്‍ വെള്ളംകയറിയത് നിര്‍മാണത്തിലെ അപാകതയും ക്രമക്കേടുമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിര്‍മാണം ഏറ്റെടുത്ത കരാര്‍ കമ്പനികള്‍ റോഡ് ഉയര്‍ത്തി നിര്മിക്കുന്നകാര്യത്തില് വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ല. നിര്‍മാണത്തിലെ അപാകതകള്‍ വിവിധ മേഖലകളില്‍നിന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും സര്‍ക്കാര്‍ മുഖം തിരിക്കുകയായിരുന്നു.
ഈ റോഡിന്റെ ദുരിതം അവസാനിക്കണമെങ്കില്‍ ദേശീയപാതയായി ഉയര്‍ത്താന്‍ കേരളസര്‍ക്കാര്‍ അടിയന്തരമായി ഈ റോഡ് ദേശീയപാത അഥോറിറ്റിക്ക് കൈമാറാന്‍ തയാറാകണമെന്നും നിലവിലുള്ള രണ്ടുവരി പാതയ്ക്കു പുറമേ രണ്ടുവരി ആകാശപ്പാതകൂടി നിര്‍മിച്ച് നാലുവരിയാക്കണമെന്നും ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി അഭിപ്രായപ്പെട്ടു.