തുറവൂർ: ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി യാത്രക്കാർ. കുമ്പളം മുതൽ ആലപ്പുഴ വരെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് തോന്നിയ രീതിയിലുള്ള ഗതാഗതനിയന്ത്രണം ആണ് ഗതാഗതകുരുക്കിന് കാരണമാകുന്നത്. ഒരു നിയന്ത്രണവുമില്ലാതെ ദേശീയപാത നിർമാണക്കമ്പനിയുടെ ജോലിക്കാരൻ തോന്നുന്ന രീതിയിലാണ് ദേശീയപാതയിലെ ഗതാഗതം തടയുന്നത്. ആംബുലൻസുകൾ പോലും തടഞ്ഞിടുന്ന അവസ്ഥയാണ് നിലവിലുള്ളത്. പല സ്ഥലങ്ങളിലും ഗതാഗതം വഴി തിരിച്ചു വിടുമ്പോൾ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. തുറവൂർ മുതൽ അരൂർ വരെയുള്ള ഉയരപ്പാതയുടെ നിർമാണ ഭാഗങ്ങളിൽ നിലവിലുണ്ടായിരുന്ന റോഡ് പൂർണമായും തകർന്നു തരിപ്പണമായി കുഴികൾ നിറഞ്ഞിട്ടും കുഴികൾ അടയ്ക്കാനോ, റീ ടാർ ചെയ്യാനോ അധികൃതർ തയാറാകാത്തതും ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട് .
കുമ്പളം മുതൽ തുറവൂർ വരെ സഞ്ചരിക്കാൻ മൂന്നു മുതൽ ആറു മണിക്കൂർ വരെ എടുക്കുന്ന അവസ്ഥയാണ്. ചില സമയത്ത് 10 മണിക്കൂർ കൊണ്ടാണ് 15 കിലോമീറ്റർ യാത്ര ചെയ്യേണ്ടി വരുന്നത്. അരൂർ മുതൽ തുറവൂർ വരെയുള്ള ദേശീയപാത മുഴുവൻ ഭാഗങ്ങളിലും കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയാണ്. കൂടാതെ നിർമാണപ്രവർത്തനത്തിന്റെ ഭാഗമായി ഇരുമ്പു ബാരിക്കേടുകൾ സ്ഥാപിക്കാൻ ദേശീയപാതയിൽ അടിച്ചുതാഴ്ത്തിയ ഇരുമ്പുകുറ്റികൾ ബാരിക്കേഡുകൾ മാറ്റിയിട്ടും നീക്കം ചെയ്യാത്തത് യാത്രയ്ക്ക് അപകടഭീഷണിയായി മാറിയിരിക്കുകയാണ്.
ഉയരപ്പാത നിർമാണം പൂർത്തിയാക്കിയ സ്ഥലങ്ങളിൽനിന്ന് ബാരിക്കേഡുകൾ എടുത്തുമാറ്റിയെങ്കിലും ഈ ഭാഗങ്ങളിൽ ടാറിംഗ് ജോലികൾ ചെയ്യാത്തതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. നിലവിലെ ദേശീയ പാതയിലൂടെ യാത്ര ചെയ്താൽ നടുവൊടിയുകമാത്രമല്ല മറ്റു രോഗങ്ങളും പിടിപെടുന്ന അവസ്ഥയാണ് .
തുറവൂർ അരൂർ ഉയരപ്പാത നിർമാണമേഖലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വാഹനങ്ങൾ വഴി തിരിച്ചുവിടുന്ന അരൂക്കുറ്റി റോഡും കുമ്പളങ്ങി റോഡും തകർന്ന് തരിപ്പണമായി കിടക്കുന്നതും ഈ റോഡിലെ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. ദേശിയ പാത്രയിൽ നിലവിൽ ഗതാഗതം നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്.
മന്ത്രിമാരോ മുഖ്യമന്ത്രിയോ മറ്റു വിവിഐപികളോ കടന്നുപോകുമ്പോൾ മാത്രമാണ് പോലീസ് ഇറങ്ങി ഗതാഗതം നിയന്ത്രിക്കുന്നത്. മറ്റു സമയങ്ങളിൽ പോലീസോ , ഹോം കാർഡുകളോ ഗതാഗതം നിയന്ത്രിക്കാൻ ഇല്ലാത്ത അവസ്ഥയാണ്. അടിയന്തരമായി ദേശീയപാതയിലെ ഗതാഗത നിയന്ത്രണം പോലീസ് ഏറ്റെടുക്കണമെന്നും അരൂർ മുതൽ തുറവൂർ വരെയുള്ള ഉയരപ്പാതയുടെ കീഴിൽ നിലവിലുണ്ടായിരുന്ന ദേശീയപാതയുടെ ഇരുവശവും അടിയന്തരമായി ടാർ ചെയ്തു ഗതാഗതയോഗ്യമാക്കണമെന്നുള്ള ആവശ്യം ശക്തമാകുന്നു.
Tags : nattu vishesham Commuters traffic jam