പത്തനംതിട്ട: പുതിയ അധ്യയന വർഷാരംഭത്തിൽ തന്നെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ. പാചകവാതകത്തിന്റെ അടിക്കടിയുള്ള വിലക്കയറ്റവും ലഭ്യതക്കുറവുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പാചക വാതക സിലിണ്ടറുകളുടെ വില കഴിഞ്ഞ അധ്യയന വർഷത്തതിനേക്കാൾ മൂന്നുതവണ ഇതിനോടകം വർധിച്ചു. വാണിജ്യ സിലിണ്ടറുകളുടെ വിലയിലാകട്ടെ വൻ വർധനയാണുള്ളത്. 100 കുട്ടികളുള്ള സ്കൂളിൽ ഒരു മാസം കുറഞ്ഞത് രണ്ട് സിലിണ്ടറുകൾ എങ്കിലും വേണം. നിലവിലെ മാർഗനിർദേശങ്ങൾ പ്രകാരം സ്കൂളുകൾക്ക് ഒരു മാസം ഒന്നിലധികം സിലിണ്ടറുകൾ ബുക്ക് ചെയ്യാനാകില്ല.
ഇന്ധനവില വർധനയേ തുടർന്ന് പൊതുവിപണിയിൽ സാധനങ്ങളുടെ വിലയും വർധിച്ചു തുടങ്ങി. ഉച്ചഭക്ഷണത്തിനുള്ള അരി മാത്രമാണ് സർക്കാർ നൽകുന്നത്. പാചകക്കാരുടെ കൂലിയും നൽകും. മറ്റു ചെലവുകളെല്ലാം അതാത് സ്കൂൾ പ്രഥമാധ്യാപകർക്കു ലഭിക്കുന്ന പണത്തിൽ നിന്ന് വേണം ചെലവഴിക്കേണ്ടത്. അഞ്ചാംക്ലാസ് വരെ ഒരു കുട്ടിക്ക് 6.78 രൂപയും എട്ടാംക്ലാസ് വരെ 10.17 രൂപയുമാണ് ലഭിക്കുന്നത്. ഇത് കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കാണ്.
പദ്ധതിയുടെ 60 ശതമാനം തെലവും കേന്ദ്രമാണ് വഹിക്കുന്നത്. 40 ശതമാനം സംസ്ഥാനമാണ് വഹിക്കുന്നത്. പാചക വാതക വില വർധനയുടെ പശ്ചാത്തലത്തിൽ ഉച്ചഭക്ഷണ പദ്ധതിയുടെ കേന്ദ്ര വിഹിതം കൂട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കത്തു നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടുള്ള നിർദേശപ്രകാരമാണ് ഉച്ചഭക്ഷണ മെനു. കൂടാതെ ആഴ്ചയിൽ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയും നൽകണമെന്നാണ് നിർദേശം.
വിറക് അടുപ്പുകളും ഉപയോഗിക്കാം
പാചക വാതക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ വിറകടുപ്പുകളും ഉപയോഗിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ അനുമതി നൽകിയിട്ടുണ്ട്. പാചക വാതക ലഭ്യത സാധാരണ നിലയിലായാൽ വിറക് അടുപ്പുകൾ മാറ്റണമെന്നും നിർദേശിച്ചിട്ടുണ്ട്. എന്നാൽ വിറകടുപ്പുകൾ ഉപയോഗിക്കുന്നതിൽ പ്രായോഗിക തലത്തിൽ ബുദ്ധിമുട്ടാകുമെന്ന് സ്കൂൾ അധികൃതർ പറയുന്നു. വിറകിന്റെ വില തന്നെയാണ് ഇതിൽ പ്രധാനം. വിറകടുപ്പ് കത്തിക്കണമെങ്കിൽ പാചകപ്പുരയിൽ പ്രത്യേക ഇടം കണ്ടെത്തണം.
എല്ലാ സ്കൂളുകളിലും പാചകവാതകം ഉപയോഗിക്കാൻ മൂന്നുവർഷം മുന്പ് കേന്ദ്ര സർക്കാരാണ് നിർദേശിച്ചത്. ഇതോടെ എല്ലായിടത്തെയും വിറകടുപ്പുകൾ നീക്കം ചെയ്തിരുന്നു. സിലിണ്ടറുകളുടെ ക്ഷാമം പ്രഥമാധ്യാപകരെ സമ്മർദത്തിലാക്കിയിരിക്കുകയാണ്. പാചക വാതകം ഇല്ലെന്ന പേരിൽ ഉച്ചഭക്ഷണം ഒരു ദിവസം പോലും മുടക്കാനും കഴിയില്ല.