കോട്ടയം: സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം പാലാ പിടിച്ചെടുക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വിലയിരുത്തല്‍. ജില്ലയിലെ ഒമ്പത് മണ്ഡലം കമ്മിറ്റികളില്‍നിന്നു ലഭിച്ച വിശദമായ കണക്കുകള്‍ പരിശോധിച്ചാണ് ജില്ലാ സെക്രട്ടേറിയറ്റ് ഈ നിഗമനത്തിലെത്തിയത്.
വൈക്കം, ഏറ്റുമാനൂര്‍, ചങ്ങനാശേരി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി എന്നിവയാണ് എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റുകള്‍. ശക്തമായ ത്രികോണ മത്സരം നടന്ന പാലായില്‍ ഇത്തവണ ജോസ് കെ. മാണി വിജയിക്കുമെന്നാണ് സിപിഎമ്മിന്റെ ഉറച്ച വിശ്വാസം.
പതിനായിരത്തിനടത്ത് വോട്ടുകള്‍ക്ക് വിജയിക്കുമെന്നാണ് താഴേത്തട്ടില്‍നിന്ന് ബൂത്ത് ഏജന്റുമാർ നല്കിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റുമാനൂരില്‍ അവസാന നിമിഷം യുഡിഎഫിന് ശക്തമായ മത്സരം നടത്താനായെന്നാണ് യോഗം വിലയിരുത്തിയത്.
എങ്കിലും വി.എന്‍. വാസവന്റെ വ്യക്തിബന്ധങ്ങളും മറ്റും വിജയത്തിന്റെ ഘടകകങ്ങളാകുമെന്നാണു പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. സിപിഐയിലുണ്ടായ പ്രശ്നങ്ങളും കെ. അജിത്തിന്റെ സ്ഥാനാര്‍ഥിത്വവും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മികവും വൈക്കത്ത് എല്‍ഡിഎഫിനെ ചെറുതായിട്ടല്ല വിഷമിപ്പിച്ചത്. എങ്കിലും പതിനായിരത്തില്‍ കുറയാതെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍.
കാഞ്ഞിരപ്പള്ളിയില്‍ എന്‍. ജയരാജ് മികച്ച വിജയം നേടുമെന്ന് വിലയിരുത്തിയ യോഗം പൂഞ്ഞാറിലും ചങ്ങനാശേരിയിലും കടുത്ത മത്സരം നേരിടേണ്ടിവന്നെന്നാണു വിലയിരുത്തിയത്. ചെറിയ പരാജയഭീതി പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റി നല്‍കുന്നുണ്ട്. ചങ്ങനാശേരിയിലും ശക്തമായ പോരാട്ടമാണ് നടന്നത്. ഇവിടെ ജോബ് മൈക്കിള്‍ എംഎല്‍എ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്നാണ് മണ്ഡലം കമ്മിറ്റി നല്കിയ റിപ്പോര്‍ട്ടിലുള്ളത്.
കടുത്തുരുത്തിയില്‍ ശക്തമായ പോരാട്ടം നടത്താന്‍ എല്ഡിഎഫിനായെങ്കിലും വിജയം മണ്ഡലം കമ്മിറ്റി ഉറപ്പിക്കുന്നില്ല. അനുകൂല ഘടകങ്ങള്‍ പലതുണ്ടായെങ്കിലും വോട്ടായി പ്രതിഫലിച്ചോ എന്നറിയാന്‍ കഴിയില്ല. സിപിഎം മത്സരിച്ച കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ നല്ല മത്സരം നടത്താനായെന്നാണ് മണ്ഡലം കമ്മിറ്റി റിപ്പോര്ട്ടിന്മേല് ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തിയത്.
കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം കുറയുമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പുതുപ്പള്ളിയില്‍ അഭിമാനകരമായ മത്സരം നടത്താനായെന്നു മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തലും റിപ്പോര്‍ട്ടും ഇന്നു നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു കൈമാ=