നിർമാണം പാതിവഴിയിലായ കലുങ്ക്
ആലുവ: മൂന്നര മാസം കഴിഞ്ഞിട്ടും ആലുവ മാർക്കറ്റ് റോഡിലെ ഏതാനും മീറ്റർ നീളമുള്ള കലുങ്ക് നിർമാണം പൂർത്തികരിക്കാതെ നീളുന്നത് വാഹന യാത്രക്കാർക്ക് ദുരിതമായി. ആലുവ മുനിസിപ്പൽ ബസ് സ്റ്റാൻഡിൻെറ പ്രവേശന കവാടത്തിന് മുന്നിലെ കൽവർട്ട് നിർമാണമാണ് യാതൊരു കാരണവുമില്ലാതെ പൊതുമരാമത്ത് വകുപ്പ് നീട്ടിക്കൊണ്ടുപോകുന്നത്. ഇതോടെ ചെറിയ വാഹനങ്ങളുടെ അടിവശം തട്ടി കേടാകുന്നതായും പരാതിയുണ്ട്.
കൾവർട്ടിന്റെ ശേഷിക്കുന്ന ചെറിയ പണികൾ മാത്രമേ ഇനി പൂർത്തിയാകാനുള്ളൂ. ഇത് തീർക്കാനുള്ള നിർമാണ സാമഗ്രികൾ കെട്ടിയിട്ടിരിക്കുന്നതിനാൽ വാഹനങ്ങൾക്ക് കടന്നു പോകാനുള്ള വീതിയും കുറവാണ്. ടാറിംഗ്, കോൺക്രീറ്റ് എന്നിവ തീർക്കാതെ ഇട്ടിരിക്കുന്ന മെറ്റൽ നിരത്തിയിരിക്കുകയാണ്. കൾവർട്ടിനകത്ത് കയറിയിറങ്ങുന്ന ഇരുചക്രവാഹനങ്ങൾ
മഴയുള്ള സമയത്ത് പലപ്പോഴും തെന്നിമറിയുന്നതായും പരാതിയുണ്ട്. മാർക്കറ്റ് റോഡിന് കുറുകെയുള്ള കാനയിൽ മാലിന്യം നിറഞ്ഞ് ബസ് സ്റ്റാൻഡിന് മുന്നിൽ മഴക്കാലത്ത് വെള്ളക്കെട്ട് പതിവായപ്പോഴാണ് പൊതുമരാമത്തിനെക്കൊണ്ട് കൾവർട്ട് നിർമിച്ചത്.
മേയ് 13ന് മുന്നറിയിപ്പില്ലാതെ ഗതാഗതം നിരോധിച്ചാണ് പൊതുമരാമത്ത് വകുപ്പ് നിർമാണം ആരംഭിച്ചത്. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഗതാഗതം ഒരു ദിശയിൽ മാത്രമായും പിന്നീട് മുഴുവനായും അനുവദിച്ചു. എന്നാൽ നിർമാണം പൂർത്തിയാകാതെ വലിയ വാഹനങ്ങൾ കടന്ന് പോയതോടെ ഈ മേഖലയിലെ റോഡ് താറുമാറായി.
കരാറുകാരുടെ അനാസ്ഥയ്ക്കെതിരെ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് കേരള കോൺഗ്രസ്- ജേക്കബ് ഉന്നതാധികാര സമിതിയംഗം പ്രിൻസ് വെള്ളറയ്ക്കൽ ആവശ്യപ്പെട്ടു.
Tags : NattuVishesham DistrictNews