ശ്രീകണ്ഠപുരത്ത് വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായ വ്യാപാര കേന്ദ്രങ്ങൾ നേതാക്കൾ സന്ദർശിച്ചപ്പോൾ.
ശ്രീകണ്ഠപുരം: കലിതുള്ളിയ കാലവർഷത്തിൽ ശ്രീകണ്ഠപുരത്ത് വ്യാപാര സ്ഥാപനങ്ങൾക്കുണ്ടായത് ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം. വെള്ളപ്പൊക്കത്തിൽ മുങ്ങിയ ശ്രീകണ്ഠപുരം നഗരം ഇനിയും സാധാരണനില കൈവരിച്ചിട്ടില്ല. വെള്ളം കയറിയ കടകൾ വ്യാപാരികളും തൊഴിലാളികളും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ശുചീകരിക്കുകയാണ്. ഒരാഴ്ചയാകാതെ നഗരം പഴയനില കൈവരിക്കില്ല. സർവതും നശിച്ചവരാണ് ഭൂരിപക്ഷവും. പൂർണമായ നഷ്ടം തിട്ടപ്പെടുത്തി വരുന്നതേയുള്ളൂവെന്നും ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായും വ്യാപാരി നേതാക്കൾ അറിയിച്ചു.
നാശനഷ്ടമുണ്ടായ വ്യാപാര കേന്ദ്രങ്ങൾ സജീവ് ജോസഫ് എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരിയും സന്ദർശിച്ചു. ശ്രീകണ്ഠപുരത്തെ വെള്ളപ്പൊക്കം പരിഹരിക്കാൻ വകുപ്പ് മന്ത്രിയോട് കൂടിയാലോചിച്ച് ശ്രീകണ്ഠപുരത്ത് യോഗം വിളിക്കുമെന്ന് എംഎൽഎ പറഞ്ഞു. 2018 ലെ അനുഭവം കണക്കിലെടുത്ത് മഴക്കാല പൂർവ ശുചീകരണം നടന്നില്ല. പുഴകളികളിലെ മണൽ നീക്കാത്തതും പ്രളയത്തിന് കാരണമായി.
മഴയ്ക്ക് മുമ്പ് തയാറെടുപ്പുകൾ നടത്താൻ സർക്കാർ തയാറായില്ലെന്നതാണ് വാസ്തവമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. വെള്ളപ്പൊക്കം ഭരണാധികാരികൾ ക്ഷണിച്ചു വരുത്തിയതാണ്. കടംവാങ്ങി ഓണവിപണി ലക്ഷ്യമിട്ട് കരുതിവച്ചവയാണ് നശിച്ചത്. ദുരന്തത്തിൽ വ്യാപാരികൾക്ക് പ്രത്യേക പാക്കേജ് വേണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യമേച്ചേരി പറഞ്ഞു. നഗരത്തിലെ ഓവുചാൽ നിർമാണം ഇഴയുകയാണ്. ഇത് നഗരസഭയുടെ അലംഭാവമാണെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി.
Tags : Nattuvishesham District News Damage of more than one crore Srikantapur