കോഴിക്കോട്: കോഴിക്കോട് നഗരസഭയ്ക്ക് 161 കോടിയുടെ മിച്ച ബജറ്റ്. നടപ്പുസാമ്പത്തിക വർഷത്തെ 38കോടി നീക്കിയിരിപ്പ് ഉൾപ്പെടെ 2026- 27 വർഷത്തിൽ 1,221 കോടിയുടെ വരവും, 1,060 കോടിയുടെ ചെലവും, 161 കോടി മിച്ചവും പ്രതീക്ഷിക്കുന്നതാണ് മതിപ്പ് ബജറ്റ്. ഇതിൽ 560 കോടി സാധാരണ വരവ് ഇനത്തിലും 623 കോടി മൂലധന വരവുമാണ്. സാധാരണ ചെലവിനത്തിൽ 659 കോടിയും മൂലധന ചെലവിനത്തിൽ 401 കോടിയും ഉൾപ്പെടെയാണ് മൊത്തം ചെലവിനത്തിൽ ഉൾപ്പെടുന്ന 1060 കോടി. നടപ്പ് കൗൺസിലിന്റെ ആദ്യ ബജറ്റ് ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ അവതരിപ്പിച്ചു.
ബജറ്റിലെ പ്രധാന വാഗ്ദാനങ്ങള്‍
ഭരണം വേഗത്തിലാക്കാൻ കെ-സ്മാർട്ട് വിപുലീകരണം, ജനപ്രതികൾക്ക് ആയുഷ്ക്കാല ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ, നഗരാസൂത്രണ- പൈതൃക സംരക്ഷണം, കോർപറേഷൻ കെട്ടിടങ്ങളുടെ അറ്റകുറ്റപണിയും പുനർനിർമാണവും, സിറ്റി ബ്യൂട്ടിഫിക്കേഷൻ, ടാഗോർ ഹാൾ പുനർനിർമാണം, കെഎസ്ആർടിസി മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള 1.6 കി.മി. ഭാഗം ജെൻഡർ സ്ട്രീറ്റാക്കും,ഓപ്പൺ ജിം, കലാകാരന്മാർക്കായി ആർട്ടിസ്റ്റ് റിസോഴ്സ് ഡയറക്ടറി, മാനാഞ്ചിറയെ ഓക്സിജൻ പാർലറാക്കൽ, കുടിവെള്ളം കുറഞ്ഞ ചെലവിൽ നൽകാൻ വാട്ടർ എടിഎമ്മുകൾ, ഒരു വാർഡിൽ ഒരു കളിസ്ഥലം ,ഒരു കുളം, സാഹിത്യ നഗരം വിപുലീകരണം, സഞ്ചരിക്കുന്ന ലൈബ്രറി, ലോക ഭാഷകളുടെ മ്യൂസിയം, വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് താമസിക്കാനുള്ള സംവിധാനം, വെസ്റ്റ് ഹിൽ സംയോജിത ആരോഗ്യ കേന്ദ്രം, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, ജീവിത ശൈലി രോഗ നിയന്ത്രണം,ലഹരിക്കെതിരെ ഹാൻഡ്സ് അപ് പദ്ധതി, ഹരിത കർമസേനയുടെ ഉന്നമനത്തിനായി 90 ലക്ഷം, ഉറവിട മാലിന്യ സംസ്കരണം,
18 ആധുനിക ടോയ്ലറ്റുകൾ, ബയോമെഡിക്കൽ വേസ്റ്റ് നിർമാർജനത്തിന് പദ്ധതി, തെരുവുനായ നിയന്ത്രണത്തിന് പദ്ധതികൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് മാതൃകയിൽ അഴക് പദ്ധതിയുടെ ഭാഗമായി സ്റ്റുഡന്റ് ഗ്രീൻ കേഡറ്റ് പദ്ധതി, അമൃത് പദ്ധതിയിൽ വാട്ടർ ടാങ്കറുകൾ വാങ്ങാൻ ഒരു കോടി രൂപ, 5000 എൽഇഡി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കൽ, നെല്ലിക്കോട്,ബേപ്പൂർ മേഖലകളിലെ അതി ദരിദ്രർക്ക് 63 പാർപ്പിടം നിർമിക്കാൻ 52 ലക്ഷം, ലൈഫ് പദ്ധതിയിൽ 150 വീടുകൾ കൂടി നിർമ്മിക്കാൻ ആറ് കോടി, മുതിർന്ന പൗരന്മാരുടെ സർഗശേഷി ഉപയോഗപ്പെടുത്താൻ ഓൾഡ് ഈസ് ഗോൾഡ് പദ്ധതി, ബീച്ചിലെ ഫുഡ് സ്ട്രീറ്റ് നവീകരണം, ട്രാൻസ് ജെൻഡർ ഷെൽട്ടർ, ഹരിത റസിഡൻസുകൾ, നായക്കുട്ടികളെ ദത്തെടുക്കുന്നവർക്കായി ബൗ ബൗ ഫെസ്റ്റ്, മിനി മത്സ്യമാർക്കറ്റുകളുടെ നവീകരണത്തിന് 50 ലക്ഷം, തെരഞ്ഞെടുക്കപ്പെടുന്ന വാർഡുകളിൽ മുഴുവൻ വീട്ടുകളിലും പ്ലാവ് നടാൻ ചക്ക ഗ്രാമം പദ്ധതി.
കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്താന്‍ 20 കോടി
കോഴിക്കോട്: നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് നാലു പേർ മരണപ്പെട്ട അപകടത്തിന്റെ പശ്ചാത്തലത്തിൽ കോർപറേഷന്റെ കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തുകയും പുനർ നിർമിക്കുകയും ചെയ്യും.
ഇതിനായി ബജറ്റിൽ 20 കോടി രൂപ വകയിരുത്തി. സമീപകാലത്തുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ പഴയ കെട്ടിടങ്ങളുടെ നവീകരണത്തിനും പുനർ നിർമാണത്തിനും വലിയ പ്രാധാന്യം നൽകുമെന്ന് ബജറ്റ് അവതരിപ്പിച്ച് ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ പറഞ്ഞു. നടപ്പ് വർഷത്തിൽ തന്നെ എന്‍ജിനീയറിംഗ് ഹെൽത്ത്, റവന്യൂ വകുപ്പുകൾ കെട്ടിടങ്ങളിൽ സംയുക്ത പരിശോധന നടത്തും. തുടർന്ന് ഇവയുടെ സ്റ്റാറ്റസ് റിപ്പോർട്ട് തയാറാക്കി പൊളിച്ചു മാറ്റേണ്ടവ പൊളിച്ചു മാറ്റുകയും നവീകരിക്കേണ്ടവ നവീകരിക്കുകയും ചെയ്യും.
നാളെയും ചര്‍ച്ച
2025-2026 വർഷത്തെ പുതുക്കിയ ബജറ്റ് എല്ലായിനങ്ങളിലും കൂടി 375,36,9651 രൂപ നീക്കിയിരിപ്പുണ്ട്. ഈ മുന്നിരിപ്പ് അടിസ്ഥാനമാക്കിയാണ് 2026-27 ലെ മതിപ്പ് ബജറ്റ് തയ്യാറാക്കിയത്. 75 കൗൺസിലർമാരും ചർച്ചയിൽ പങ്കെടുക്കേണ്ടതിനാൽ നാളെയും ചർച്ച തുടരും. തുടർന്ന് അന്ന് തന്നെ ഭേദഗതികളോടെ ബജറ്റ് പാസാക്കും.