കാഞ്ഞങ്ങാട്: നഗരത്തിൽ നിന്ന് അഞ്ചു കിലോമീറ്റർ മാത്രം അകലെയുള്ള അജാനൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ വിപുലമായ സൗകര്യങ്ങളോടെ ഡയാലിസിസ് കേന്ദ്രം തുടങ്ങിയിട്ടും രോഗികളെത്താൻ തുടങ്ങിയില്ല. കേന്ദ്രം പ്രവർത്തനം തുടങ്ങി ഒരു മാസമായിട്ടും രണ്ടു പേർ മാത്രമാണ് ഇതുവരെ ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എട്ട് മെഷീനുകളോടുകൂടിയ ഡയാലിസിസ് കേന്ദ്രത്തിൽ ദിവസേന മൂന്നു ഷിഫ്റ്റുകളിലായി 20 പേർക്കുവരെ ഡയാലിസിസ് നടത്താൻ സൗകര്യമുണ്ട്.
അജാനൂർ പഞ്ചായത്ത് പരിധിയിൽ തന്നെ ഡയാലിസിസ് ചെയ്യുന്ന നാൽപതിലേറെ പേരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലുള്ളവരെ കൂടി പരിഗണിക്കുമ്പോൾ ഇതിന്റെ രണ്ടിരട്ടിയിലേറെയാകും.
പക്ഷേ മാസങ്ങളോ വർഷങ്ങളോ ആയി മറ്റ് ആശുപത്രികളിൽ ഡയാലിസിസ് ചെയ്യുന്നവർക്ക് പുതിയൊരു സ്ഥലത്തേക്ക് വരാൻ തുടക്കത്തിൽ വൈമനസ്യവും ഭയവുമൊക്കെ ഉണ്ടാകുമെന്നാണ് ആരോഗ്യപ്രവർത്തകരുടെ അനുഭവം. ഇത് മാറ്റിയെടുക്കണമെങ്കിൽ ഏറെ നാളുകളെടുക്കും. പലരും ഇപ്പോഴും ദീർഘദൂര യാത്രചെയ്ത് പരിയാരത്തും കാസർഗോട്ടും മംഗളൂരുവിലുമൊക്കെ ചെന്നാണ് ഡയാലിസിസ് നടത്തുന്നത്.
കേന്ദ്രസർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ സാമൂഹ്യസേവന ഫണ്ടിൽ നിന്ന് ഒരുകോടി രൂപ ചെലവിലാണ് അജാനൂർ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് അത്യാധുനിക ഡയാലിസിസ് യന്ത്രങ്ങൾ സൗജന്യമായി ലഭ്യമാക്കിയത്. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യങ്ങളുള്ളപ്പോഴും ഒരു ഡയാലിസിസിന് 100 രൂപ മാത്രമാണ് ഈടാക്കുന്നത്. താഴ്ന്ന വരുമാനക്കാരാണെങ്കിൽ അതും നൽകേണ്ടതില്ല. ആശുപത്രിയിൽ മൂന്ന് ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.
ഇതോടൊപ്പം പഞ്ചായത്തിന്റെ ചെലവിൽ രണ്ട് ടെക്നീഷ്യന്മാരെയും ഒരു സ്റ്റാഫ് നഴ്സിനെയും ഒരു ക്ലീനിംഗ് സ്റ്റാഫിനെയും നിയമിച്ചിട്ടുണ്ട്.