പ്രതീകാത്മക ചിത്രം
മുക്കം: മുക്കം നഗരസഭയിലെ ബീവറേജസ് ഔട്ലെറ്റിനും ബാറുകൾക്കുമെതിരേ പ്രതിപക്ഷത്തെ 15 കൗൺസിലർമാർ ഒപ്പിട്ട് നൽകിയ പ്രമേയ ചർച്ചക്കിടെ ഭരണപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയതായി ആരോപണം. നഗരസഭ പരിധിയിലുള്ള മുഴുവൻ ബാറുകളും ബീവറേജ് ഔട്ട്ലെറ്റുമുൾപ്പെടെ മുഴുവൻ മദ്യശാലകളും അടച്ചു പൂട്ടാൻ സർക്കാരിനോട് ഐക്യക്കണ്ഠേന ആവശ്യപ്പെടണമെന്ന പ്രമേയമാണ് ചർച്ചക്ക് വന്നത്.
എന്നാൽ പതിമൂന്നാമത്തെ അജണ്ടയായി ഉൾപ്പെടുത്തിയ വിഷയം ചർച്ച ചെയ്യുന്നതിനിടെ ചെയർപേഴ്സൺ യോഗം അവസാനിച്ചതായി പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു എന്ന് മുക്കം നഗരസഭ മുസ്ലീം ലീഗ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. നേരത്തെ മദ്യശാലകളുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ പ്രത്യേക ഭരണ സമിതി യോഗം വിളിക്കണമെന്നാവശ്യപ്പെട്ടെങ്കിലും അതിന് തയാറായില്ലെന്നും മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു.
മുക്കത്തിന്റെ ടൂറിസ വികസനത്തിന് നഗരസഭയിൽ മദ്യം ആവശ്യമാണെന്നാണ് കഴിഞ്ഞ ആഴ്ച്ച നടന്ന പത്ര സമ്മേളനത്തിൽ നഗരസഭാധികൃതർ ഉൾപ്പെടുന്നവർ അഭിപ്രായപ്പെട്ടത്. അതിന്റെ ചർച്ച നടക്കുന്നതിനിടെയാണ് ചെയർപേഴ്സന്റെ നേതൃത്വത്തിൽ ഇടത്അംഗങ്ങൾ ഇറങ്ങി പോയതെന്നും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉൾപ്പെടെയുള്ളവർക്ക് മദ്യ വിഷയത്തിൽ നഗരസഭയുടെ അതേ നിലപാടാണോ ഉള്ളതെന്ന് വ്യക്തമാക്കണമെന്നും ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. 2025 ആഗസ്റ്റ് മാസത്തിൽ മുക്കം ബീവറേജ് ഔട്ട്ലെറ്റിന്റെ ലൈസൻസ് റദ്ദാക്കണമെന്ന് നഗരസഭ ഭരണസമിതി യോഗം ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു.
എന്നാൽ, അതിന് ഏകദേശം പത്ത് മാസങ്ങൾക്ക് ശേഷം അതേ ഔട്ട്ലെറ്റിന് ലൈസൻസ് അനുവദിക്കാനുള്ള സാഹചര്യം എങ്ങനെ രൂപപ്പെട്ടുവെന്നത് പൊതുജനങ്ങൾക്ക് അറിയാനുള്ള അവകാശമാണ്. ഈ നിലപാട് മാറ്റത്തിന് പിന്നിലെ കാരണം ഭരണസമിതി വ്യക്തമാക്കണമെന്നും ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.വാർത്ത സമ്മേളനത്തിൽ ഗഫൂർ കല്ലുരുട്ടി, എ.എം അബൂബക്കർ, ഐ.പിഉമ്മർ, വി അബ്ദുള്ളകുട്ടി, ശരീഫ് വെണ്ണക്കോട് എന്നിവർ പങ്കെടുത്തു.
Tags : Nattuvisesham DistrictNews DeepikaNews