പ്രതീകാത്മക ചിത്രം
വണ്ടൂർ: പി.വി. അബ്ദുൾ വഹാബ് എംപിയുടെ ഡ്രൈവറെയും ഭാര്യയെയും മകനെയും മർദിച്ച സംഭവത്തിൽ നാലുപേർക്കെതിരേ കേസെടുത്ത് വണ്ടൂർ പോലീസ്.
കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെ എറിയാട് വച്ചാണ് സംഭവം. സംഭവത്തിൽ ഒരാൾ റിമാൻഡിലും പ്രധാന പ്രതി വിഷ്ണു അടക്കം മൂന്നുപേർ ഒളിവിലുമാണ്. വണ്ടൂർ ഭാഗത്തുനിന്ന് മഞ്ചേരി ഭാഗത്തേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്ന രാജ്യസഭാ എംപി പി.വി. അബ്ദുൾ വഹാബിന്റെ ഡ്രൈവർ സിദീഖ്, ഭാര്യ, മകൻ അമൽ ശാരിഖ്, മകന്റെ മൂന്നു വയസ് പ്രായമുള്ള കുട്ടി എന്നിവരെയാണ് സംഘം ആക്രമിച്ചത്.
കരുണാലയപടിയിൽ വച്ച് വാഹനപാർക്കിംഗ് സംബന്ധിച്ച തർക്കം ഉണ്ടായതിനെത്തുടർന്നു യാത്രാമധ്യേ എറിയാട് വച്ച് ഇന്നോവ കാറിൽ പിന്തുടർന്നുവന്ന സംഘം കാർ തടഞ്ഞ് നിർത്തി അമൽ ശാരിഖിനെയും കാറിലുണ്ടായിരുന്ന സിദീഖിന്റെ ഭാര്യയെയും മർദിച്ചുവെന്നാണ് പരാതിയിലുള്ളത്.
അമൽ ശാരിഖിന്റെ പരാതിയിലാണ് പ്രതികൾക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്. ഇതിൽ സംഘത്തിൽപ്പെട്ട പുളിയക്കോട് സ്വദേശിയായ സെഖിലിനെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സംഭവത്തിലെ പ്രധാന പ്രതികളായ മൂന്നുപേർ ഒളിവിലാണ്.
Tags : Nattuvisesham DistrictNews DeepikaNews