ബാക്കിയായ ഉദ്ഘാടനശില
നെയ്യാർഡാം : വൻ പ്രഖ്യാപനങ്ങളോടെ ലക്ഷങ്ങൾ ചെലവഴിച്ച് തുടങ്ങിയ ഔഷധത്തോട്ടം പദ്ധതി ഒടുവിൽ എങ്ങുമെത്തിയില്ല. ഒടുവിൽ ഉദ്ഘാടന ശില മാത്രം ബാക്കി.
നിർദിഷ്ട അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് പദ്ധതിയുടെ ഭാഗമായാണ് നെയ്യാർവന്യജീവി സങ്കേതത്തിൽപ്പെടുന്ന കാപ്പുകാട്ടിൽ ഔഷധത്തോട്ടം പദ്ധതി തുടങ്ങിയത്. അപൂർവ്വവും വംശനാശം നേരിടുന്നതുമായ സസ്യങ്ങളെ സംരക്ഷിക്കാനും നട്ടുവളർത്താനും അത് പുറം നാട്ടിൽ വിൽക്കാനും പഠന-ഗവേഷങ്ങൾക്കുമാണ് പദ്ധതി തയ്യാറാക്കിയത്. അഗസ്ത്യമലയിലെ അപൂർവ്വസസ്യങ്ങൾ ശേഖരിക്കുകയും ആദിവാസികളായ കാണിക്കാരുടെ സഹായത്തോടെ അത് നട്ടുവളർത്താനുമായിരുന്നു പദ്ധതി. ഇത് പ്രകാരം നിരവധി സസ്യങ്ങളാണ് ഇവിടെ നട്ടത്. ഇതിനായി ഏതാണ്ട് അഞ്ച് ഹെക്ടറോളം സ്ഥലം വേർതിരിക്കുകയും അവിടെ കമ്പി വേലി കെട്ടി സുരക്ഷിതമാക്കുകയും ചെയ്തു. കാണിക്കരെ നിയോഗിച്ച് കാട്ടിൽ നിന്നും ഔഷധങ്ങളെ കണ്ടെത്തി നാട്ടുകാരെ കൂടി ഉൾപ്പെടുത്തി തോട്ടം വിപുലമാക്കുകയും ചെയ്തു.
ഇതിനായി വനം വകുപ്പിൽ ഒരു വിഭാഗം തന്നെ ഉണ്ടാക്കി പദ്ധതി വിപുലമാക്കാൻ നടപടികൾ ആരംഭിക്കുകയും ചെയ്തു. പദ്ധതിയ്ക്കായി തുടക്കത്തിൽ 25 ലക്ഷത്തോളം രൂപ ചിലവഴിക്കുകയും ചെയ്തു. നിരവധി തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത പദ്ധതി 1996 നവംബർ 21 ന് അന്നത്തെ വനം മന്ത്രി കടവൂർശിവദാസൻ ഉദ്ഘാടനം നടത്തുകയും ചെയ്തു.
വൻ ആഘോഷത്തോടെ ഉദ്ഘാടനം ചെയ്ത പദ്ധതിയിൽ നിരവധി പ്രഖ്യാപനങ്ങളും ഉണ്ടായി. ഇതിനിടെ ആയുർവേദ ഔഷധനിർമ്മാതക്കളെ സമീപിച്ച് ഔഷധങ്ങളുടെ കച്ചവടവും ഉറപ്പിച്ചു. പഠിക്കാനും ഗവേഷണം നടത്താനും നിരവധി പേരാണ് ഇവിടെ എത്തിയത്. ഉദ്ഘാടനത്തിനുശേഷം മൂന്ന് വർഷം കഴിഞ്ഞപ്പോൾ ഫണ്ട് അനുവദിക്കാതെയായി. സസ്യങ്ങളെ പരിപാലിക്കുന്നത് നിറുത്തി. ഔഷധഭൂമിയിൽ കാട് കയറി തുടങ്ങി. ഇവിടെ നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരെ പിൻവലിച്ചു.പിന്നെ പരിപാലിക്കാൻ താൽക്കാലിക വനപാലകരെ നിയോഗിച്ചു. അതോടെ പദ്ധതി തകർന്നു.
ഇതിനിടെ നിരവധി തവണ പദ്ധതി പുനരജ്ജീവിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഏതാണ്ട് അരക്കോടിയലേറെ തുക വിനിയോഗിച്ച പദ്ധതിയാണ് ഇപ്പോൾ കാടുകയറി നശിക്കുന്നത്.
Tags : Nattuvisesham DistrictNews DeepikaNews