പ്രതീകാത്മക ചിത്രം
കണ്ണൂർ: മാങ്ങാട്ടുപറമ്പിലെ ഇ.കെ. നായനാർ സ്മാരക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ അടിയന്തിര ആവശ്യങ്ങൾക്കായി ജില്ലാ പഞ്ചായത്ത് 91 ലക്ഷംരൂപ വകയിരുത്തി. ആശുപത്രിയുടെ നടത്തിപ്പ് ചുമതല ജില്ലാപഞ്ചായത്തിന് കൈമാറി സർക്കാർ ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി. നാലു പ്രോജക്ടുകളിലൂടെ മരുന്നുകൾ, അടിയന്തര അറ്റകുറ്റപ്പണികൾ, ദൈനംദിന ചെലവുകൾ എന്നിവയ്ക്കായാണ് തുക വകയിരുത്തിയത്. ആശുപത്രി ഏറ്റെടുക്കുന്നതിനുള്ള സന്നദ്ധതതേടി ആരോഗ്യവകുപ്പ് നേരത്തെ ജില്ലാ പഞ്ചായത്തിന് കത്തയച്ചിരുന്നു.
ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക സർക്കാർ അനുവദിക്കുകയാണെങ്കിൽ ഏറ്റെടുക്കാമെന്ന് ജില്ലാ പഞ്ചായത്ത് മറുപടി നൽകിയതുപ്രകാരമാണ് ആശുപത്രി ജില്ലാ പഞ്ചായത്തിന് കൈമാറിക്കൊണ്ട് സർക്കാർ സർക്കാർ ഉത്തരവായത്.
ഇതുപ്രകാരം നിലവിൽ കളക്ടർ ചെയർപേഴ്സണായ ആശുപത്രി വികസന സമിതി(എച്ച്ഡിസി)ക്ക് പകരം പുതിയ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (എച്ച് എം സി) രൂപീകരിക്കാനും ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ്കുര്യനാണ് പുതിയ എച്ച് എംസി ചെയർപേഴ്സൺ. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. രവീന്ദ്രൻ വൈസ്ചെയർപേഴ്സണാകും.
ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി ഷബ്ന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. പ്രദീപൻ, അംഗങ്ങളായ പി.വി ജയശ്രീ, ടി.ഷിമ, ജോജി വർഗീസ്, ആന്തൂർ മുനിസിപ്പൽ കൗൺസിലർ കെ.പി. മോഹനൻ, ആശുപത്രി സൂപ്രണ്ട് ഡോ. അനീറ്റ ജയിംസ് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർടി പ്രതിനിധികളെയും ഉൾപ്പെടുത്തിയാണ് എച്ച് എം സി രൂപീകരിച്ചത്.
സമിതിയുടെ ആദ്യയോഗം 17ന് ഉച്ച കഴിഞ്ഞ് രണ്ടിന് ചേരും. ജില്ലാ പഞ്ചായത്തിന് കീഴിലെ സയൻസ് പാർക്ക് ഡയറക്ടറുടെ കാലാവധി അവസാനിച്ചതിനാൽ പുതിയ ആളെ നിയമിക്കുന്നതിനുള്ള നടപടിക്രമം ആരംഭിക്കാനും യോഗം നിർദേശിച്ചു.2026-27 പദ്ധതിയിലെ വാർഷിക പദ്ധതി ധനകാര്യകമ്മിഷൻ ഗ്രാന്റ് ഉൾപ്പെടുത്തി പരിഷ്കരിക്കുന്നതിനും ജില്ലയിലെ 85 റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് 15 കോടിരൂപ അനുവദിക്കാനും ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു.
Tags : NattuVishasham DistrictNews