കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ആക്രമിയുടെ കുത്തേറ്റ് മരണമടഞ്ഞ ഡോ. വന്ദന ദാസ് കേസിലെ പ്രതിഭാഗം സാക്ഷി വിസ്താരം കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജ് പി. എൻ. വിനോദ് മുമ്പാകെ പൂർത്തിയായി.
പ്രതി സന്ദീപി െ ന്റ സഹപ്രവർത്തകരും അധ്യാപകരുമായ ശ്രീകുമാർ, ഹേമൻ, പ്രതിയെ തടവിൽ പാർപ്പിച്ചിട്ടുള്ള തിരുവനന്തപുരം സെൻട്രൽ ജയിൽ സൂപ്രണ്ട് എന്നിവരെയാണ് പ്രതിഭാഗം സാക്ഷിപട്ടികയിൽ ചേർത്ത് കോടതി മുമ്പാകെ വിസ്തരിച്ചത്.
പ്രതി യാതൊരുവിധവുമായ മോശ സ്വഭാവമുള്ള വ്യക്തിയുമല്ല എന്ന നിലപാടാണ് പ്രതിയുടെ സഹപ്രവർത്തകർ കോടതിയിൽ സ്വീകരിച്ചത്. കൂടാതെ പ്രതി നന്നായി കവിത പാടുന്ന ആളാണെന്നും നന്നായി ചിത്രം വരയ്ക്കുവാനും പാടുവാനും അഭിനയിക്കുവാനും കഴിവുള്ള ആളാണ് എന്നും സാക്ഷികൾ കോടതി മുമ്പാകെ മൊഴി നൽകി.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ മാനസിക രോഗ വിദഗ്ധനായ ഡോ. കൃഷ്ണനെ കോടതിയിൽ പ്രതിഭാഗം വീണ്ടും വിസ്തരിച്ചു.എന്നാൽ പ്രതിക്ക് നൽകിയ മരുന്നുകൾ ഗുരുതരമായ മാനസിക രോഗത്തിന് നൽകുന്നവയല്ലെന്നു സ്പെഷൽ പ്രോസിക്യൂട്ടറുടെ റീ എക്സാമിനേഷനിൽ ഡോക്ടർ മൊഴി നൽകി.
പ്രതിയുടെ ജയിലിലെ പെരുമാറ്റങ്ങളിൽ യാതൊരു അസ്വാഭാവികതയും താൻ കണ്ടിട്ടില്ലെന്ന് തിരുവനന്തപുരം സെൻട്രൽ ജയിൽ സൂപ്രണ്ട് പ്രോസിക്യൂട്ടറുടെ ക്രോസ് വിസ്താരത്തിനിടെയും കോടതിയിൽ മൊഴി നൽകി.
70 സാക്ഷികളെ വിസ്തരിച്ച കേസിൽ 22 തൊണ്ടി സാധനങ്ങളും 207 രേഖകളും ഹാജരാക്കിയിരുന്നു. കേസിലെ പ്രതിഭാഗം തെളിവ് പൂർത്തി ആയതിനെ തുടർന്ന് പ്രാസിക്യൂഷൻ ഭാഗം അന്തിമവാദം മാർച്ച് രണ്ടിന് നടക്കും. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്കുട്ടർ അഡ്വ. പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ, മഹേശ്വർ പടിക്കൽ, നീരജ ഷാജി എന്നിവരാണ് ഹാജരാകുന്നത്.
Tags : Dr. Vandana Das murder case