ഇറിഗേഷൻ ഓഫിസിന് സമീപം കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി പൊളിച്ചുനീക്കിയ ഭാഗം.
നെന്മാറ: മംഗലം- ഗോവിന്ദാപുരം പാതയിലെ നെന്മാറ മുതൽ കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് ഓഫിസ് വരെയുള്ള ഭാഗത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കിടെ മുന്നറിയിപ്പില്ലാതെ റോഡ് തടസപ്പെടുത്തിയതിൽ യാത്രക്കാരിലും നാട്ടുകാരിലും അമർഷം.
അയിനംപാടം ഇറിഗേഷൻ ഓഫിസിന് സമീപത്തെ പഴയ കലുങ്ക് പൊളിച്ച് നിർമാണം ആരംഭിച്ചതിന് പിന്നാലെ പോത്തുണ്ടി കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടുകയും ഏതാനും വീടുകളിലേക്കുള്ള ജലവിതരണം മുടങ്ങുകയും ചെയ്തു. പൈപ്പ് അറ്റകുറ്റപ്പണി നടത്തുന്നതിനും റോഡിന് കുറുകെ പുതിയ പൈപ്പ് സ്ഥാപിക്കുന്നതിനുമായി ഗതാഗതം മണിക്കൂറുകളോളം തടസപ്പെടുത്തിയതാണ് യാത്രക്കാർക്ക് ദുരിതമായത്.
\റോഡ് പൂർണമായി തടസപ്പെടുത്തിയതോടെ വാഹനങ്ങൾ വഴിതിരിച്ചുവിടേണ്ടിവന്നതോടെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. ആവശ്യമായ മുന്നറിയിപ്പോ ഗതാഗത ക്രമീകരണങ്ങളോ ഏർപ്പെടുത്താതെയാണ് റോഡ് തടസപ്പെടുത്തിയതെന്നാണ് യാത്രക്കാരുടെ പരാതി. നവീകരണത്തിന്റെ ഭാഗമായി കാലപ്പഴക്കംചെന്ന ഒന്പത് കലുങ്കുകൾ പൊളിച്ചുനീക്കി പുതുതായി നിർമിക്കും. ഇതിന്റെ ഭാഗമായാണ് നെന്മാറ ഫോറസ്റ്റ് ഓഫിസിന് സമീപത്തെയും അയിനംപാടം ഇറിഗേഷൻ ഓഫിസിന് സമീപത്തെയും കലുങ്കുകൾ പൊളിച്ചുനീക്കി നിർമാണം ആരംഭിച്ചത്.
Tags : NattuVishesham DistrictNews