പാലക്കാട്: നിയസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലെ വിവിധ പോളിംഗ് ബൂത്തുകളിലേക്ക് ജീവനക്കാരെ നിയമിച്ചുള്ള രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായതായി ഓർഡർ സോഫ്റ്റ്വെയർ നോഡൽ ഓഫീസർ അറിയിച്ചു. പ്രിസൈഡിംഗ് ഓഫീസർമാരായി 3048 ഉദ്യോഗസ്ഥരെയും, ഫസ്റ്റ് പോളിംഗ് ഓഫീസർമാരായി 3048 പേരെയും, പോളിംഗ് ഓഫീസർമാരായി 6096 ജീവനക്കാരെയുമാണ് നിയമിച്ചത്.
പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ച ജീവനക്കാർക്കുള്ള പോസ്റ്റിംഗ് ഓർഡർ സോഫ്റ്റ് വെയറിൽ സ്വന്തം ലോഗിൻ ഉപയോഗിച്ചോ, സ്ഥാപന മേധാവി മുഖാന്തരമോ ഡൗൺലോഡ് ചെയ്യാവുന്നതാണ്. പോളിംഗ് ഡ്യൂട്ടി ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കുള്ള പരിശീലന ക്ലാസുകൾ ഏപ്രിൽ 1 മുതൽ 6 വരെയാണ് ക്രമീകരിച്ചിട്ടുള്ളത്. പരിശീലനം സംബന്ധിച്ച വിവരങ്ങൾ പോസ്റ്റിംഗ് ഓർഡറിൽ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.
അനൗണ്‍സ്മെന്റിന് മുന്‍കൂര്‍ അനുമതി വേണം
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മൈക്ക് അനൗണ്‍സ്മെന്റ് വഴി പ്രചാരണം നടത്തുന്നതിനു മുന്‍കൂര്‍ അനുമതി വാങ്ങണം. സ്ഥാനാര്‍ഥികള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ ആപ്പ് വഴി മൈക്ക്, ഉച്ചഭാഷണി തുടങ്ങിയവ ഉപയോഗിച്ചുള്ള പ്രചാരണ അനുമതിക്കായി അപേക്ഷ നൽകാവുന്നതാണെന്നു അധികൃതർ അറിയിച്ചു.
ജനസഞ്ചാരമുള്ള പൊതുനിരത്തുകളില്‍ ഗതാഗതത്തിന് അസൗകര്യമുണ്ടാക്കുന്ന രീതിയിൽ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കരുത്.പ്രശ്നങ്ങള്‍ക്ക് ഇടവരുത്തുന്ന സാഹചര്യത്തില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതിന് നല്‍കിയിട്ടുള്ള ലൈസന്‍സ് പിന്‍വലിക്കുകയും, മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും അറിയിച്ചു.
Tags : Second phase nattuvishesham local news