ഏറ്റുമാനൂർ: നഗരത്തിലെ വാഹനത്തിരക്കിനിടയിലും അമിതവേഗത്തിൽ പായുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ജീവന് ഭീഷണിയാകുന്നു. ഇന്നലെ ഏറ്റുമാനൂർ ടൗണിൽ അമിതവേഗത്തിൽ പാഞ്ഞെത്തിയ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് മറ്റൊരു സ്വകാര്യ ബസിൽ ഇടിച്ചുകയറി.
ഇരു ബസുകളിലെയും ഏതാനും യാത്രക്കാർക്ക് പരിക്കുണ്ട്. ആരുടെയും പരിക്ക് ഗൗരവമുള്ളതല്ല. പരിക്കേറ്റവർ ഏറ്റുമാനൂർ ഗവ. ആശുപത്രിയിൽ ചികിത്സ തേടി.
ഏറ്റുമാനൂർ കുരിശുപള്ളി കവലയിൽ ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം. പുന്നത്തുറ - കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ജാക്വലിൻ ബസ് കുരിശുപള്ളി കവലയിൽ എംസി റോഡിൽനിന്ന് അതിരമ്പുഴ റോഡിലേക്ക് കടക്കുമ്പോൾ കോട്ടയം - വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന ജയൻ ബസ് അമിതവേഗത്തിലെത്തി ഇടിച്ചുകയറുകയായിരുന്നു. ജാക്വലിൻ ബസിന്റെ മധ്യഭാഗത്തേക്കാണ് ബസ് ഇടിച്ചുകയറിയത്.
ഇരു ബസുകൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ലിമിറ്റഡ് സ്റ്റോപ്പ് ബസ് അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സെൻട്രൽ ജംഗ്ഷനിൽ എംസി റോഡ് കുറുകെ കടന്നാണ് അതിരമ്പുഴ, നീണ്ടൂർ റോഡുകളിലേക്ക് വാഹനങ്ങൾ പോകുന്നത്. ഇവിടെ അമിതവേഗത്തിൽ വാഹനങ്ങൾ സഞ്ചരിക്കുന്നത് അപകട ഭീഷണിയുയർത്തുന്നു.
അപകടത്തെത്തുടർന്ന് ടൗണിൽ ഗതാഗത തടസമുണ്ടായി. ഏറ്റുമാനൂർ പോലീസ് എത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കിയതിനെ തുടർന്നാണ് ഗതാഗത തടസം ഒഴിവായത്.
പ്രതിഷേധം
ഏറ്റുമാനൂർ ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനിടയിൽ പോലും സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ അമിതവേഗത്തിൽ പായുന്നതിൽ വൻ പ്രതിഷേധം ഉയരുന്നു. ഇരുചക്ര വാഹനയാത്രക്കാരും കാൽനടയാത്രക്കാരും പലപ്പോഴും തലനാരിഴയ്ക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെടുന്നത്.
നഗരത്തിലെ അമിതവേഗത്തിനെതിരേ നടപടി സ്വീകരിക്കാൻ പോലീസും മോട്ടോർ വാഹനവകുപ്പും തയാറാകണമെന്നും കുരിശുപള്ളി കവലയിൽ ഗതാഗത നിയന്ത്രണത്തിന് മുഴുവൻ സമയവും ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും ഏറ്റുമാനൂർ പൗരസമിതി പ്രസിഡന്റ് യു.എൻ. തമ്പി, സെക്രട്ടറി ജയിംസ് കുര്യൻ എന്നിവർ ആവശ്യപ്പെട്ടു.
Tags : nattu vishesham ; Limited stop bus crashes