പത്തനാപുരം : വേനൽമഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റിൽ പിടവൂർ മേഖലയിൽ വ്യാപകനാശം. പത്തനാപുരം-കുന്നിക്കോട് പാതയിൽ ബ്ലോക്ക് ഓഫീസിനു സമീപം ഇഞ്ചപ്പടർപ്പുള്ള കൂറ്റൻമാവ് പിഴുതുവീണ് മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി.
പാതയ്ക്കു കുറുകേ വീണ മരവും ഇഞ്ചപ്പടർപ്പും അഗ്നിരക്ഷാസേനാഗംങ്ങൾ ഏറെനേരം പരിശ്രമിച്ചാണ് വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. വിവിധ സ്ഥലങ്ങളിൽ മരങ്ങൾ പിഴുതും ഒടിഞ്ഞും വീണത് ഗതാഗത തടസത്തിനും വൈദ്യുതിതടസത്തിനും ഇടയാക്കി. പിടവൂർ തടത്തിൽ ഭാഗത്ത് പ്ലാവ് വൈദ്യുതലൈനിൽ വീണു. പ്രധാന വൈദ്യുതലൈനുകളിൽ വീണ മരങ്ങൾ വെട്ടിമാറ്റാൻ സമയമേറെ എടുത്തതിനാൽ താലൂക്കിലെ മിക്ക പഞ്ചായത്തിലും മണിക്കൂറുകളോളം വൈദ്യുതി നിലച്ചു.
കുളത്തൂപ്പുഴയിൽ മരങ്ങൾ കടപുഴകി
കുളത്തൂപ്പുഴ : കിഴക്കൻ മലയോര മേഖലയിൽ ശക്തമായ വേനൽ മഴയിൽ വ്യാപകനാശം. കഴിഞ്ഞദിവസം വൈകുന്നേരം നാലോടെ കുളത്തൂപ്പുഴ ടൗണിലും പരിസരപ്രദേശങ്ങളിലും ഒരുമണിക്കൂറിലധികം നേരം കനത്ത മഴ പെയ്തു. തിങ്കൾക്കരിക്കം, സാംനഗർ, കുളത്തൂപ്പുഴ, കല്ലുവെട്ടാംകുഴി, ഡാലി തുടങ്ങിയ പ്രദേശങ്ങളിൽ മഴയ്ക്കൊപ്പം ആലിപ്പഴം വർഷവും ഉണ്ടായിരുന്നു.
മഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ ചോഴിയക്കോട് മേഖലയിൽ ഓന്തുപച്ച-ചണ്ണപ്പേട്ട പാതയിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും വൈദ്യുത ലൈനുകൾക്കടക്കം വ്യാപകനാശം നേരിട്ടു. അഞ്ചൽ റെയ്ഞ്ച് വനമേഖലയിലുൾപ്പെട്ട പ്രദേശത്ത് ഈട്ടി, മരുത്, മാഞ്ചിയം, അക്കേഷ്യ തുടങ്ങിയ ഇനങ്ങളിലുള്ള ഒട്ടേറെ മരങ്ങൾ പാതയ്ക്കു കുറുകേ വീണതോടെ ഗതാഗതം പൂർണമായി തടസപ്പെട്ടു. കടയ്ക്കലിൽനിന്ന് അഗ്നിരക്ഷാസേനാ സംഘമെത്തിയാണ് പാതയിലേക്ക് വീണ മരങ്ങൾ നാട്ടുകാരുടെ സഹായത്തോടെ മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.
ശക്തമായ കാറ്റിലും ഇടിമിന്നലിലും വനമേഖലകളിലും ജനവാസ കേന്ദ്രങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുളത്തൂപ്പുഴ - അഞ്ചൽ റേഞ്ചിലെ അഞ്ചൽ ഓന്തുപച്ച വനപാതയിൽ കൂറ്റൻ മരം ഒടിഞ്ഞുവീണതിനെത്തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. ആലിപ്പഴ വീഴ്ചയുടെ ആഘാതത്തിൽ മേഖലയിലെ ചില വീടുകളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂരകൾക്ക് തകരാർ സംഭവിച്ചിട്ടുണ്ട്.
നഗരപ്രദേശങ്ങളിലും കരുനാഗപ്പള്ളി ഉൾപ്പെടെയുള്ള തീരദേശ മേഖലകളിലും ഉച്ചയ്ക്ക് ശേഷം അന്തരീക്ഷം മേഘാവൃതമായിരുന്നു. പലയിടങ്ങളിലും ശക്തമായ ഇടിയും മിന്നലും ഉണ്ടായെങ്കിലും കിഴക്കൻ മേഖലയെ അപേക്ഷിച്ച് മഴ കുറവായിരുന്നു. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറിയിച്ചു. കനത്ത ചൂടിൽ വലയുന്ന കാർഷിക മേഖലയ്ക്കും തോട്ടം മേഖലയ്ക്കും ഇപ്പോഴത്തെ മഴ വലിയ ആശ്വാസമാണ് പകരുന്നത്.