എ. പ്രഭാകരൻ എൽഡിഎഫ്, എ. സുരേഷ് യുഡിഎഫ്, സി. കൃഷ്ണകുമാർ എൻഡിഎ
മലമ്പുഴ: തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞപ്പോള്‍ മലമ്പുഴ നിയോജക മണ്ഡലം ശക്തമായ ത്രികോണ മത്സരത്തിലേക്ക്.
ഇടതുമുന്നണി സ്ഥാനാർഥിയായി നിലവിലെ എംഎല്‍എയായ സിപിഎം നേതാവ് എ. പ്രഭാകരനും എൻഡിഎ സ്ഥാനാർഥിയായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറും യുഡിഎഫ് സ്ഥാനാർഥിയായി മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന എ. സുരേഷുമാണ് മത്സരിക്കുന്നത്.
കോണ്‍ഗ്രസ് അംഗത്വമെടുത്ത സുരേഷ് കൈ ചിഹ്നത്തില്‍ മത്സരിക്കാൻ തയാറായതോടെയാണ് തൃകോണ മത്സരത്തിനു കളമൊരുങ്ങിയത്.
സുരേഷ് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ചാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്കു ചോരുമെന്ന ആശങ്ക കോണ്‍ഗ്രസ് പ്രാദേശികനേതാക്കള്‍ നേരത്തെ തന്നെ പങ്കുവച്ചിരുന്നു.
വിഎസിന്റെ ഇടവുംവലവുംനിന്ന രണ്ടുപേർ മത്സരിക്കുന്നുവെന്ന സവിശേഷതയും ഇത്തവണ മലമ്പുഴയിലുണ്ട്. വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനായി മലമ്പുഴയില്‍ നിറഞ്ഞുനിന്നയാളാണ് എ. പ്രഭാകരൻ. എംഎൽഎ ആയിരുന്ന വിഎസിന്റെ പ്രതിനിധിയായി ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തിരുന്നതും എ. പ്രഭാകരനായിരുന്നു. എ. സുരേഷാകട്ടെ നിഴല്‍പോലെ വി.എസിനൊപ്പമുണ്ടായിരുന്ന പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു. തെരഞ്ഞെടുപ്പുണ്ടായ കാലം മുതല്‍ സിപിഎമ്മിനെ മാത്രം വിജയിപ്പിച്ച മണ്ഡലമാണ് മലന്പുഴ. സംസ്ഥാന സർക്കാരും എംഎല്‍എയും നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിപിഎം വോട്ടർമാരെ അഭിമുഖീകരിക്കുന്നത്.
അതേസമയം അടിസ്ഥാന വിഭാഗങ്ങള്‍ക്ക് പ്രയോജന പ്രദമാകുന്ന വികസനം മണ്ഡലത്തില്‍ എത്തിയിട്ടില്ലെന്നാണ് ബിജെപിയും കോണ്‍ഗ്രസും ആരോപിക്കുന്നത്. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിലും മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടെങ്കിലും ലോക്സഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ രണ്ടാംസ്ഥാനത്താണെന്നത് കോണ്‍ഗ്രസിന് പ്രതീക്ഷ നല്കുന്നു. പാർട്ടി വോട്ടിനൊപ്പം സുരേഷ് സമാഹരിക്കുന്ന സിപിഎം വോട്ടുകൂടി ചേർന്നാല്‍ അത്ഭുതം സൃഷ്ടിക്കാനാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. കൈ ചിഹ്നത്തില്‍ മത്സരിക്കുന്ന സുരേഷിന് വിഎസിന്റെ പേരുപറഞ്ഞ് ഒരൊറ്റ സിപിഎം വോട്ടുപോലും ചോർത്താനാവില്ലെന്നാണു സിപിഎം വിലയിരുത്തല്‍.
കഴിഞ്ഞ രണ്ടുതവണയും രണ്ടാംസ്ഥാനത്ത് എത്തിയതു ഇത്തവണ ഒന്നാമതാകുമെന്നാണ് മണ്ഡലത്തിൽ കാലങ്ങളായി സജീവപ്രവർത്തനം നടത്തുന്ന സി. കൃഷ്ണകുമാർ ക്യാന്പിന്റെ വിലയിരുത്തൽ.
Tags : Malampuzha nattuvishesham local news