Fines imposed for plastic products and pollution
കാസർഗോഡ്: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ജില്ലയിൽ വിവിധിടങ്ങളിലായി നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും മലിനീകരണവുമായി ബന്ധപ്പെട്ട് പിഴ ചുമത്തി. കുമ്പള പഞ്ചായത്തിലെ നായിക്കാപ്പിൽ പ്രവർത്തിക്കുന്ന മിനി മാര്‍ട്ട്, മീഞ്ച പഞ്ചായത്തിലെ മിയാപദവിലുള്ള സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്ന് നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് പ്ലേറ്റ്, ഗ്ലാസ് എന്നിവ കണ്ടെടുത്തു. ഉടമകൾക്ക് 10,000 രൂപ വീതം പിഴ ചുമത്തി.
നായിക്കാപ്പിൽ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇരുനില കെട്ടിടത്തിന്റെ താഴെ ഭാഗത്ത് വലിയതോതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുകയും ഉപയോഗജലം തുറസായ സ്ഥലത്തേക്ക് ഒഴുക്കിവിടുകയും ചെയ്തതിന് കെട്ടിട ഉടമയ്ക്ക് പഞ്ചായത്ത് രാജ് ആക്ട് 219 എന്‍, 219 കെ എന്നിവ പ്രകാരം 10,000 രൂപ പിഴ ചുമത്തുകയും ഉടനടി പരിഹാരനടപടികള്‍ ചെയ്യാൻ നിര്‍ദേശം നല്‍കുകയും ചെയ്തു.
മാലിന്യങ്ങള്‍ കടയുടെ മുന്നിലിട്ട് കത്തിച്ചതിന് നീലേശ്വരത്തെ സ്ഥാപന ഉടമയ്ക്ക് 5,000 രൂപയും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതിന് സ്റ്റോര്‍ ഉടമയ്ക്ക് 2,000 രൂപയും പിഴയിട്ടു. ചിക്കന്‍ കടകളിലെ കട്ടിംഗ് വേസ്റ്റുകള്‍ അംഗീകൃത ഏജന്സികൾക്കുതന്നെ കൈമാറുന്നുണ്ടോ എന്ന കാര്യവും പരിശോധിച്ചു. പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡര്‍ കെ.വി. മുഹമ്മദ് മദനി, അംഗം വി.എം. ജോസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.വി. സൗമ്യ, വി.വി. ബീന, ക്ലര്‍ക്ക് മുഹമ്മദ് മുസ്തഫ എന്നിവര്‍ പങ്കെടുത്തു.