ഇരിങ്ങാലക്കുട: ഠാണാ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്മിതാസ് സാരീസ് സെന്റര്‍ എന്ന വസ്ത്ര വ്യാപാരശാലയില്‍ തീപിടിത്തത്തില്‍ കത്തിയമര്‍ന്നത് കോടികളുടെ തുണിത്തരങ്ങള്‍.
കഴിഞ്ഞദിവസം രാത്രി 11നാണ് സംഭവം. ഇരിങ്ങാലക്കുടയ്ക്കു പുറമേ കൊടുങ്ങല്ലൂര്‍, മാള, ചാലക്കുടി എന്നിവടങ്ങളില്നിന്നെത്തിയ അഗ്നിശമനസേനാംഗങ്ങള്‍ മൂന്നു മണിക്കൂറോളം നീണ്ട തീവ്രപരിശ്രമത്തിനിടയിലാണ് തീയണച്ചത്. നവീകരണത്തിന്റെ ഭാഗമായി ഗോവണികളില്‍ രാത്രി ടൈല്‍ ഒട്ടിക്കുന്ന പണികള്‍ നടക്കുകയായിരുന്നു. ഇതിനിടയില്‍ ഷോറൂമിനുള്ളില്നിന്നു ഗന്ധം ഉയര്‍ന്നതോടെ വൈദ്യുതി ബന്ധം വിഛേദിച്ചു. ഉടന്‍തന്നെ പോലീസ്, ഫയര്‍ഫോഴ്സ്, കെഎസ്ഇബി എന്നീ വിഭാഗങ്ങളെ വിവരമറിയിച്ചു. അല്പസമയത്തിനുള്ളില് തുണിക്കടയുടെ മുകളില്‍നിന്നു പുക ഉയരുകയായിരുന്നു.
ഒന്നാംനിലയിലാണ് ആദ്യം തീ പടര്‍ന്നത്. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് നിഗമനം. കെട്ടിടത്തിന് അകത്തേയ്ക്ക് കയറാന്‍പറ്റാത്ത രീതിയില്‍ തീയും പുകയുമായിരുന്നു. തീപിടിത്തത്തില്‍ സ്റ്റോക്ക് ചെയ്തിരുന്ന വസ്ത്രങ്ങള്‍ കത്തിപ്പോവുകയും ബില്‍ഡിംഗിനും ഇലക്ട്രിക് ഉപകരണങ്ങള്‍ക്കും കേടുപാടു സംഭവിക്കുകയും പുകയേറ്റ് ഉപയോഗശൂന്യമാവുകയും ചെയ്തു.
ഒന്നരക്കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി സ്ഥാപന ഉടമ ബാബു അറിയിച്ചു. ഇരിങ്ങാലക്കുട അഗ്നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ എം.എന്‍. സുധന്റെ നേതൃത്വത്തില്‍ ഗ്രേഡ് സ്റ്റേഷന് ഓഫീസര്‍ കെ.സി. സജീവ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ഡ്രൈവര്‍മാരായ കെ.കെ. രാധാകൃഷ്ണന്, ഒ. മണികണ്ഠന്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ സി.ടി. ലൈജു, കെ.ആര്. സുജിത്ത്, കെ.എസ്. സജിത്ത്, കെ.എ. അക്ഷയ്, ഹോം ഗാര്‍ഡുമാരായ എം.എ. രാജു, ലിന്‍സോ പൗലോസ്, കെ.ആര്. ജോസ് എന്നിവരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് തീയണച്ചത്.
വേണം ആധുനിക
സംവിധാനങ്ങള്‍
ഒരു അപകടമോ, അഗ്നിബാധയോ ഉണ്ടായാല്‍ ഇരിങ്ങാലക്കുട നിവാസികളുടെ മനസില്‍ തീയാണ്. കഴിഞ്ഞദിവസം രാത്രിയില്‍ സ്മിതാസ് വസ്ത്രശാലയ്ക്കു തീപിടിച്ചപ്പോഴാണ് ആധുനിക സംവിധാനത്തിന്റെ പോരായ്മകള്‍ പുറംലോകമറിയുന്നത്. ഫയര്‍ എന്‍ജിനുകളില്‍ വെള്ളംനിറയ്ക്കാന്‍ ആവശ്യമായ ഫയര്‍ ഹൈഡ്രന്റുകള്‍ ഇല്ലാത്തതായിരുന്നു പ്രധാന പ്രശ്നം.
തീപിടിത്തമുണ്ടായപ്പോള്‍ വെള്ളം ശേഖരിച്ചത് ബസ് സ്റ്റാൻഡിനു സമീപത്തെ മാളില്‍നിന്നും ഫയര്‍സ്റ്റേഷനില്‍ നിന്നുമാണ്. ഫയര്‍ഫോഴ്സിന് സ്വകാര്യ ഫയര്ഹൈഡ്രന്റുകളെ ആശ്രയിക്കേണ്ടിവന്നു. വേനല്‍ക്കാലത്ത് തീപിടിത്ത സാധ്യത ഏറെയാണ്. വാട്ടര്‍ അഥോറിറ്റിയുമായി ബന്ധപ്പെടുത്തി നഗരത്തില്‍ പലയിടത്തുമായി വാട്ടര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കണമെന്നാണ് ഫയര്‍ഫോഴ്സ് ആവശ്യപ്പെടുന്നത്.
പ്രധാനയിടങ്ങളില്‍ ഹൈഡ്രന്റുകള്‍ ഉണ്ടെങ്കില്‍ അഗ്നിബാധയുണ്ടാകുന്നമ്പോള് വെള്ളം എളുപ്പം ശേഖരിക്കാനാകും. ഇത്രയും തിരക്കേറിയ പട്ടണത്തില്‍ ആവശ്യത്തിന് ഫയര്‍ ഹൈഡ്രന്റുകള്‍ ഇല്ലാത്തത് അധികൃതരുടെ അനാസ്ഥയാണ്. തീയണക്കാനെത്തിയ സംഘത്തിന്റെ കൈവശം ആവശ്യത്തിനു ഉപകരണങ്ങള്‍ ഉണ്ടായില്ല എന്നുള്ളത് നാട്ടുകാരില്‍ അമര്‍ഷം സൃഷ്ടിച്ചു.
കെട്ടിടത്തിനു പുറത്തുനിന്നു നല്കുന്ന വെള്ളത്തിനു സമ്മര്‍ദം കുറവായതിനാല്‍ കെട്ടിടത്തിനുള്ളിലേയ്ക്ക് പോയിരുന്നില്ല. കെട്ടിടത്തിനുള്ളിലേക്ക് വെള്ളം എത്തുന്നതിനുവേണ്ടി ക്രെയിനും ജെസിബിയും കൊണ്ടുവരേണ്ടിവന്നു. ഈ സമയം നാട്ടുകാരുമായി തര്‍ക്കം ഉടലെടുത്തു.
നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി വാങ്ങണം
അഗ്നിസുരക്ഷാ സംവിധാനങ്ങളിലെ അപാകതകള്‍ ഉള്‍പ്പെടെ അപകടകരമായ അവസ്ഥയിലുള്ള 60 കെട്ടിടങ്ങള്‍ക്ക് ഫയര്‍ഫോഴ്സ് കത്തുനല്‍കി.
അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തവ, സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കാത്തവ, കെട്ടിടങ്ങളിലേക്കുള്ള മാര്‍ഗങ്ങളില്‍ തടസമുള്ളവ, വെന്റിലേറ്ററുകൾ ഇല്ലാത്തതോ അടച്ചുമൂടിയതോടെ ആയ കെട്ടിടങ്ങള്‍, ടെറസ് അടച്ചുമൂടി തീപിടിക്കാന്‍ സാധ്യതയുള്ള സാധനങ്ങള്‍ സൂക്ഷിച്ചിട്ടുള്ള കെട്ടിടങ്ങള്‍ തുടങ്ങിയവയാണ് അപാകതയുള്ളവയില് ഉള്‍പ്പെട്ടിട്ടുള്ളത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ ഫയര്‍ഫോഴ്സിന്റെ അനുമതി ആവശ്യമായി വരും. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് നവീകരണം നടത്തുമ്പോള്‍ പാനല്‍ സ്ഥാപിക്കുന്നത് ചൂട് കൂടാന്‍ ഇടവരുത്തും.
മാത്രവുമല്ല, ഇലക്ട്രിക്കല്‍ വയറുകള്‍ ഇതിനുള്ളിലാകുമ്പോള് ഷോര്‍ട്ട് സര്‍ക്യൂട്ടിന് സാധ്യതയേറെയാണ്.
Tags : Fire breaks nattuvishesham local news