അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിപ്രവേശന കവാടത്തിനു മുന്നിലെ വെള്ളക്കെട്ടും അകത്തേക്കുള്ള റോഡിന്റെ ഒരു ഭാഗം അടച്ചിരിക്കുന്നതും യാത്രക്കാർക്കും രോഗികൾക്കും ദുരിതമാകുന്നു. അത്യാസന്ന നിലയിലായ രോഗികളെ കയറ്റിയ ആംബുലൻസുകളടക്കം നൂറുകണക്കിനു ചെറുതും വലുതുമായ വാഹനങ്ങൾ പ്രവേശിക്കുകയും ഇറങ്ങുകയും ചെയ്യുന്ന കവാടമാണ് കുണ്ടും കുഴിയുമായി വെള്ളക്കെട്ട് നിറഞ്ഞു കിടക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോടിക്കണക്കിന് രൂപ ചെലവഴിച്ച് ആശുപത്രി കെട്ടിടങ്ങൾ പണിതെങ്കിലും റോഡ് നവീകരണത്തിന് പ്രാധാന്യം നൽകിയില്ലെന്ന ആക്ഷേപം ശക്തമാണ്.
ദേശീയപാത പള്ളിമുക്ക് ജംഗ്ഷൻ മുതൽ ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന അര കിലോമീറ്ററോളം ഭാഗം വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ഇതിനെതിരേ ആശുപത്രി കേന്ദ്രമായിപ്രവർത്തിക്കുന്ന ജനകീയ ജാഗ്രതാസമിതി അടക്കം സംഘടനകൾ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്തംഗം എ.ആർ. കണ്ണൻ പ്രവേശന കവാടത്തിനു മുന്നിൽ കുത്തിയിരിപ്പു സമരംവരെ നടത്തിയിരുന്നു.
പ്രതിഷേധം ശക്തമായപ്പോൾ അഞ്ചു ലക്ഷം രൂപ ചെലവിൽ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തി. ഇതിൽ റോഡിന്റെ ഒരു ഭാഗം ഈ അടുത്ത സമയത്താണ് ടൈൽ പാകിയത്. ഈ ഭാഗത്തുകൂടി വാഹനങ്ങൾ കയറാതിരിക്കാനാണ് ഓട്ടോറിക്ഷാ സ്റ്റാൻഡിനു സമീപത്തെ കവാടത്തിനു സമീപം വാഹനങ്ങൾക്ക് അകത്തേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുന്നത്.
അതേസമയം വലതുഭാഗത്തെ വഴിയിൽകൂടി വാഹനങ്ങൾക്കു പ്രവേശിക്കാമെങ്കിലും കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടും കുഴിയും ഏറെ ദുരിതമാണ് സമ്മാനിക്കുന്നത്.വാഹനാപകടത്തിൽപ്പെട്ട് ഗുരുതര പരിക്കു പറ്റിയവരെ ഓട്ടോറിക്ഷകളിൽ എത്തിക്കുമ്പോൾ രോഗി കൂടുതൽ ഗുരുതരാവസ്ഥയിലാകുന്ന സ്ഥിതിയാണുള്ളത്. ജില്ലയുടെ നാനാഭാഗത്തുനിന്നുള്ള കെഎസ്ആർടിസി സർവീസും ആശുപത്രിയിലേക്കു പ്രവേശിക്കുന്ന റോഡു കൂടിയാണിത്. റോഡിന്റെ നിർമാണം പൂർത്തിയാക്കാൻ കാലതാമസം വരുത്തിയ അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തമാണ്.
Tags : Nattuvishesham Local Desk Flood Medical College Hospital