പത്തനംതിട്ട: നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന മൂലം കാറ്ററിംഗ് മേഖല അവരുടെ റേറ്റ് വർധിപ്പിക്കാന്‍ തീരുമാനിച്ചു. പച്ചക്കറി, മത്സ്യം, മാംസം തുടങ്ങിയവയെല്ലാം വളരെയധികം വില വർധിച്ചതിനാല്‍ കാറ്ററിംഗ് മേഖല അതീവ പ്രതിസന്ധിയിലാണ്. മുന്‍കൂട്ടിയെടുത്ത ഓര്‍ഡറുകള്‍ ചെയ്യാനാകാത്ത അവസ്ഥയിലാണ് പല യൂണിറ്റുകളുമെന്ന് കാറ്ററിംഗ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ജില്ലയിലെ 200ല്‍ പരം കാറ്ററിംഗ് യൂണിറ്റുകളും അവരുടെ റേറ്റുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെ ഗോവധ നിരോധനം കാരണം പോത്തിറച്ചി, കാളയിറച്ചി തുടങ്ങിയവ സുലഭമായി ലഭിക്കുന്നില്ല. അതേപോലെ മത്സ്യത്തിന് ഇരട്ടയിലധികം വില ആയിരിക്കുകയാണ്. കോഴിയുടെ വിലയും വളരെയധികം വർധിച്ചിരിക്കുകയാണ്.
കാറ്ററിംഗ് യൂണിറ്റുകളില്‍ നിരവധി കുടുംബങ്ങള്‍ ഉപജീവനമാർഗമായി ജോലി എടുക്കുന്നുണ്ട്. ജില്ലയില്‍ രണ്ടായിരത്തില്‍ പരം കുടുംബങ്ങള്‍ ഈ യൂണിറ്റുകള്‍ മുഖേന കഴിയുന്നുണ്ട്. ജീവനക്കാരുടെ ശമ്പളം കൂട്ടിക്കൊടുക്കുവാന്‍ ഓരോ യൂണിറ്റുകളും നിര്‍ബന്ധിതരാകുകയാണെന്ന് അസോസിയേഷന് പ്രസിഡന്റ് ചെറിയാന് ജോസഫ്, ജനറല്‍ സെക്രട്ടറി സിഞ്ചു മാത്യു, ട്രഷറാര്‍ ലാല്‍ഡി മാത്യു എന്നിവര്‍ അറിയിച്ചു.