വടക്കാഞ്ചേരി: വിദേശമദ്യവിൽപനശാല മാറ്റുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
വടക്കാഞ്ചേരി ഡിവൈൻ ആശുപത്രി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭയോട് കോടതി ഉത്തരവിട്ടത്. മദ്യഷാപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, എംപി കെ. രാധാകൃഷ്ണൻ, സേവ്യർ ചിറ്റിലപ്പിളളി എംഎൽഎ എന്നിവർക്ക് ആശുപത്രി അധികൃതർ നേരിട്ട് പരാതികൾ നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടാകാത്തതിനെതുടർന്നാണ് അധികൃതർ ഹൈക്കോടതിയെ സമീപിച്ചത്. ജൂൺ ഒന്നിനുമുന്നേ തീരുമാനം എടുക്കണമെന്നും ഉത്തരവിൽ പറയുന്നു.
ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു കച്ചവട സ്ഥാപനങ്ങൾ, പാർപ്പിടസമുച്ചയങ്ങൾ എന്നിവയ്ക്ക് വലിയ രീതിയിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന മദ്യവില്പനശാല പ്രദേശത്തുനിന്നു മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആശുപത്രി അധികൃതർ ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതി ജഡ്ജി പി.വി. കുഞ്ഞിക്കൃഷ്ണനാണ് വിഷയം പരിഗണിച്ച് രണ്ടുമാസത്തിനകം കൃത്യമായി തീരുമാനമെടുക്കണമെന്നു വടക്കാഞ്ചേരി നഗരസഭാ അധികൃതർക്ക് കർശനനിർദേശംനൽകിയത്.
Tags : nattu vishesham Foreign liquor sales