പ്രതീകാത്മക ചിത്രം
ചേര്‍ത്തല: എസ്ബിഐ യുടെ രേഖകൾ വ്യാജമായി ഉണ്ടാക്കി തട്ടിപ്പു നടത്തിയ കേസില്‍ ബാങ്കിലെ മുൻ കരാർ ക്ലീനിംഗ് ജീവനക്കാരി വാരനാട് സ്വദേശിനി ശ്രീജ (38) അറസ്റ്റിൽ. ആത്മഹത്യാശ്രമത്തെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇവരെ ഇന്നലെ ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ചെയ്തശേഷമായിരുന്നു അറസ്റ്റ്.
ചേര്‍ത്തല കോടതിക്കവലക്കു സമീപമുള്ള എസ്ബിഐ ശാഖയില്‍ കരാര്‍ ഏജന്‍സി നിയോഗിച്ചിരുന്ന ശുചീകരണ ത്തൊഴിലാളിയായിരുന്നു അറസ്റ്റിലായ ശ്രീജ. ബാങ്കിന്റെ രേഖകള്‍ വ്യാജമായി ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. തട്ടിപ്പില്‍ 70 പേർക്കായി രണ്ടു കോടിയിലധികം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം.
ബാങ്കിന്റെ രേഖകള്‍ വ്യാജമായി തയാറാക്കിയതുകാട്ടി ശാഖാ മാനേജര്‍ നല്കിയ പരാതിയിലാണ് പൊലിസ് ആദ്യം കേസെടുത്തത്. തുടർന്ന് പണം തട്ടിച്ചെന്ന പരാതിയിലും ശ്രീജയെ പ്രതിയാക്കി കേസെടുത്തു. രണ്ടു ലക്ഷം മുതല്‍ 15 ലക്ഷംവരെയാണ് ഓരോരുത്തര്‍ക്കും നഷ്ടമായിരിക്കുന്നത്. ബാങ്കിന്റെ ജീവനക്കാരിയാണെന്നു തെറ്റിദ്ധരിപ്പിച്ച് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ബാങ്കിന്റെ പേരില്‍ നിക്ഷേപം സ്വീകരിച്ചായിരുന്നു തട്ടിപ്പ്.
അറസ്റ്റ് ചെയ്ത ഇവരെ വൈദ്യപരിശോധനകൾക്കു ശേഷം പ്രാഥമിക ചോദ്യം ചെയ്യൽ തുടങ്ങി. ഇവർക്കു പിന്നിൽ ആരെങ്കിലുമുണ്ടോയെന്നു കണ്ടെത്താനും പൊലിസ് ശ്രമം തുടങ്ങിയിട്ടുണ്ട്. രേഖകൾ വ്യാജമായി ഒരുക്കാൻ ഇവർക്കു സഹായം ചെയ്തവരെക്കുറിച്ചു പൊലിസിനു വിവരം ലഭിച്ചിട്ടുണ്ട്. വാരനാട്ടുള്ള ഇവരുടെ വീട്ടില്‍ ശനിയാഴ്ച പൊലിസ് പരിശോധന നടത്തിയിരുന്നു. ഇതിൽ നിർണായക തെളിവുകൾ പൊലിസിനു ലഭിച്ചിരുന്നു.
ചേര്‍ത്തല എസ്ഐ ബി. ബജിത്ത് ലാലിന്റെയും കെ. മധുസൂദനന്റെയും നേതൃത്വത്തിലാണ് അന്വേഷണം.
Tags : custody NattuVishasham DistrictNews