റോഡ് തകർന്ന നിലയിൽ
കൊണ്ണിയൂർ: അറ്റകുറ്റപണി നടക്കാതെ പൂവച്ചൽ കൊണ്ണിയൂർ ചക്കിപ്പാറ - കമ്പനിമൂക്ക് റോഡ് തകർന്നു തരിപ്പണമായിട്ട് 15 വർഷം പിന്നിടുന്നു. ഒന്നേകാൽ കിലോമീറ്റർ മാത്രം നീളമുള്ള പാത പുനരുദ്ധരിക്കാൻ മാറി മാറി വന്ന ഭരണസമിതികൾ നടപടിയെടുക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു.
റോഡിന്റെ ശോച്യാവസ്ഥ മൂലം അപകടങ്ങൾ പതിവായതോടെ ഇതുവഴിയുണ്ടാ യിരുന്ന കെഎസ്ആർടിസി ബസ് സർവീസും നിർത്തി വെച്ചു. അധികാരത്തർക്കത്തിൽ കുടുങ്ങി വികസനവും മുടങ്ങിയ മട്ടാണ്.
രണ്ടു പഞ്ചായത്തുകളുടെ പരിധിയിലാണ് ഈ റോഡുള്ളത്. എന്നാൽ, മുന്പ് കെഎസ്ആർടിസി ബസ് സർവീസ് ഉണ്ടായിരുന്നതിനാൽ റോഡിന്റെ പരിപാലനച്ചുമതല പൊതുമരാമത്ത് വകുപ്പിനാണെന്നാണ് പഞ്ചായത്ത് അധികൃതരുടെ നിലപാട്. എന്നാൽ, റോഡിന്റെ തകർച്ച കാരണം സർവീസ് പിൻവലിച്ച കെഎസ്ആർടിസിയെ ചൂണ്ടിക്കാട്ടി പഞ്ചായത്തും പിഡബ്ല്യുഡിയും പരസ്പരം ഉത്തരവാദിത്തം ഒഴിയുകയാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
റോഡിലെ വൻകുഴികളിൽ വെള്ളവും ചെളിയും കെട്ടിക്കിടക്കുന്നതിനാൽ ആഴമറിയാതെ ഇരുചക്രവാഹനയാത്രികർ അപകടത്തിൽപ്പെടുന്നതു നിത്യസംഭവമാണ്. നിരവധി സ്കൂൾ ബസുകളും കാൽനടയായി വിദ്യാർഥി കളും ദിവസേന സഞ്ചരിക്കുന്ന റോഡാണിത്.
കാട്ടാക്കട ഡെയിൽ വ്യൂ, മിത്രാനികേതൻ, അരുവിക്കര അണക്കെട്ട് എന്നിവ സന്ദർശിക്കാനെത്തുന്ന വിദേശികളടക്കമുള്ള വിനോദസ ഞ്ചാരികൾ ആശ്രയിക്കുന്ന എളുപ്പത്തിൽ എത്താവുന്ന പ്രധാന പാത കൂടിയാണിത്.
ചുരുങ്ങിയ ദൂരംകൊണ്ടു പ്രധാന കേന്ദ്രങ്ങളിലേക്ക് എത്താമായിരുന്നിട്ടും റോഡ് തകർന്നു കിടക്കുന്നത് പ്രദേശത്തിന്റെ വികസനത്തെയും ബാധിച്ചിട്ടുണ്ട്. യാത്രാ സുരക്ഷ മുൻനിർത്തി അടിയന്തരമായി റോഡ് നവീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയാറാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.